കൊച്ചി: ഏറ്റെടുത്ത സമരങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി പൊളിഞ്ഞതിനു പുറമെ സംസ്ഥാനത്ത് സിപിഎം കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് ബാര്‍ കോഴ വിവാദത്തിലും നിഴലിക്കുന്നത്.
ബാര്‍ വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും തമ്മിലുള്ള പ്രശ്നമായിരുന്നുവെങ്കില്‍ മാണിക്കെതിരായ ബാര്‍ കോഴ ഇപ്പോള്‍ പിണറായിയും അച്യുതാനന്ദനും തമ്മിലുളള പോരാട്ടമായി മാറി.ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാര്‍ അസോസിയേഷന് നേതാവിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ സിപിഎമ്മിന് വലിയൊരു ആയുധമാകേണ്ടതായിരുന്നു. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയാണ് ഉണ്ടാക്കിയത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മാണിക്ക് അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാകട്ടെ മാണിക്കെതിരെ ശക്തമായി രംഗത്ത് വരുകയും ചെയ്തു. രണ്ട് ചേരികളും വിരുദ്ധാഭിപ്രായങ്ങളുമായി നിലനില്ക്കുമ്പോള് യുവജനസംഘടനയായ ഡിവൈഎഫ്ഐക്ക് കോഴ പ്രശ്നത്തില്‍ ഒരു നിലപാടേ ഇല്ല.
മാണിക്കെതിരെ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാനാകാതെ കാഴ്ചക്കാരായി സിപിഎം മാറി. മാത്രമല്ല, സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാകുകയും ചെയ്തു. മാണിയെ ഇടത് പാളയത്തില്‍ എത്തിക്കുക എന്നതാണ് പിണറായി പക്ഷത്തിന്റെ നിലപാട്. അതിനാലാണ് ഭരണകൂടത്തിനെതിരെ ശക്തമായി ആഞ്ഞടിക്കാവുന്ന ആയുധം വീണ് കിട്ടിയിട്ടും പിണറായി മാണിയുടെ രക്ഷക്ക് എത്തിയത്. അച്യുതാനന്ദനാകട്ടെ ഒരു കാരണവശാലും മാണിയെ ഇടത് പാളയത്തിലേക്ക് അടുപ്പിക്കില്ലെന്ന നിലപാടിലുമാണ്. സോളാര്‍ കേസിലും ഇതുതന്നെയാണ് സിപിഎമ്മിന് സംഭവിച്ചത്. ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കുമെതിരെ കോടികളുടെ ആരോപണം ഉയര്‍ന്നിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: