ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഭാരതീയരുടേയും പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. 627 പേരുടെ പട്ടികയാണ് മുദ്ര വച്ച മൂന്ന് കവറുകളിലായി അറ്റോര്‍ണി ജനറല്‍ കൈമാറിയത്. പട്ടികയിലെ പേരുകള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കള്ളപ്പണ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ ആഗ്രഹമെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുമ്പാകെയാണ് പട്ടിക കൈമാറിയത്. സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങളാണ് ഇതോടെ കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കള്ളപ്പണ നിക്ഷേപമുള്ള ഏഴ് വ്യവസായികളുടെ പേരുകള്‍ തിങ്കളാഴ്ച കേന്ദ്രം വെളിപ്പെടുത്തിയിരുന്നു.
കള്ളപ്പണക്കാരുടെ സമ്പൂര്‍ണ്ണ പട്ടിക മുദ്രവെച്ച കവറില്‍ കോടതിക്കു കൈമാറുമെന്ന് കേന്ദ്ര ധനമന്ത്രികാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കള്ളപ്പണക്കാരില്‍ ആരെയും സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കള്ളപ്പണ നിക്ഷേപക്കാരെ മുഴുവന്‍ ശിക്ഷിക്കണമെന്ന സര്‍ക്കാര്‍ നിലപാടനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.
വിദേശ ബാങ്കുകളിലുള്ള ഭാരതീയരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ മുഴുവനും തിരികെയെത്തിക്കും. ഏതന്വേഷണ ഏജന്‍സിയുമായും സഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമമനുസരിച്ചുള്ള ശിക്ഷ കള്ളപ്പണക്കാര്‍ക്ക് നല്‍കും. എന്നാല്‍ കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ കൈമാറുന്ന രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടത് അനിവാര്യം. കൂടുതല്‍ സഹകരണം അവരില്‍ നിന്നും ലഭിക്കുന്നതിനു വേണ്ടിയാണത്, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടേയും പേരുവിവരങ്ങള്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണക്കാരുടെ സമ്പൂര്‍ണ്ണ പട്ടിക കോടതിക്ക് കൈമാറിയത്. കള്ളപ്പണക്കാരുടെ പേരുകള്‍ ഏല്‍പ്പിക്കണമെന്നും അവര്‍ക്കെതിരായ അന്വേഷണ ഉത്തരവ് കോടതി പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് പറഞ്ഞു.
കള്ളപ്പണക്കാരുടെ കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് എല്ലാ തീരുമാനവുമെടുക്കാന്‍ അധികാരമുണ്ടെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് സുപ്രീംകോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാത്ത കേസുകളിലെ വിവരങ്ങള്‍ കൈമാറുന്നത് വിദേശ രാജ്യങ്ങളുമായുള്ള കരാറുകളുടെ ലംഘനമാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കരാര്‍ ലംഘിച്ചാല്‍ പിന്നീട് വിവരങ്ങള്‍ കൈമാറാന്‍ വിദേശ രാജ്യങ്ങള്‍ തയ്യാറാവില്ലെന്നും വ്യക്തമാക്കി. ആ വാദമുഖങ്ങള്‍ തള്ളിയ കോടതി കള്ളപ്പണക്കാരുടെ പട്ടിക ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകനായ രാംജത് മലാനി നല്കിയ ഹര്‍ജിയിലാണ്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിദേശങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അതുപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലെ പ്രത്യേകസംഘം കേസന്വേഷണം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്കു നേരത്തെ കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: