ഗാന്ധിനഗര്‍: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനും ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണ കരാര്‍ ഭാരതത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയ്ക്ക്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ വെങ്കലത്തിലാണ് നിര്‍മ്മിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ 2,979 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. നാലുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. പ്രധാന പ്രതിമയ്ക്ക് മാത്രം 1,347 കോടി രൂപ ചെലവ് വരും. എക്സിബിഷന് ഹാളിനും കണ്വെന്ഷന് സെന്ററിനും കൂടി 235 കോടി രൂപയാകും. പ്രതിമയിലേക്കുള്ള പാലത്തിനായി 83 കോടി രൂപയാണ് ചെലവിടുന്നത്. ഇതിനുപുറമെ 15 വര്‍ഷം പ്രതിമ സംരക്ഷിക്കാന്‍ 657 കോടി രൂപ ചെലവഴിക്കും.
ഗുജറാത്തിലെ ഒരു നദീദ്വീപിലാണ് പ്രതിമസ്ഥാപിക്കുന്നത്. ബറോഡയില്‍ നിന്നും രണ്ട് മണിക്കൂര്‍ യാത്രയാണ് ഇവിടെക്കുള്ളത്. 42 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി (93 മീറ്റര്‍) യുടെ ഇരട്ടി ഉയരത്തിലുള്ളതായിരിക്കും ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ. പ്രതിമയ്ക്ക് പുറമെ വല്ലഭ്ഭായ് പട്ടേലിന്റെ ജീവിതം പരിചയപ്പെടുത്തുന്ന ശബ്ദശ്രാവ്യ അവതരണവും പ്രദര്‍ശന ഹാളും അടങ്ങുന്ന സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതിമയ്ക്കായി 75,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 5,700 ടണ്‍ സ്റ്റീല്‍, 18,500 സ്റ്റീല്‍ കമ്പികള്‍, 22,500 ടണ്‍ വെങ്കലം എന്നിവ ആവശ്യമായി വരും. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതിമക്ക് 200 കോടിരൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പട്ടേലായിരുന്നു ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രിയെങ്കില്‍ രാഷ്ട്രത്തിന്റെ ഭാവി മറ്റൊന്ന് ആകുമായിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: