ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 24 മുതല്‍ ഡിസംബര്‍ 23 വരെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററികാര്യ സമിതി യോഗത്തിന്റേതാണ് തീരുമാനം. സമ്മേളന തീയതി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.
സമ്മേളന കാലയളവില്‍ 22 ദിവസമാണ് സഭ കൂടുന്നത്. 67ഓളം ബില്ലുകള്‍ ശൈത്യകാലസഭയില് അവതരിക്കപ്പെടും, 59 ബില്ലുകള്‍ രാജ്യസഭയിലും 8 എണ്ണം ലോക്സഭയിലും. ഇതിനുപുറമേ 35ഓളം നിയമഭേദഗതികളും സഭയ്ക്ക് മുന്നിലെത്തും. അംഗങ്ങള്‍ക്ക് സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കാന്‍ നാലുദിവസം അവസരമുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷമുള്ള രണ്ടാമതു സഭാസമ്മേളനമാണ് നവംബറില്‍ ആരംഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇരിപ്പിടങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സമ്മേളനം തുടങ്ങും മുന്‍പുതന്നെ സ്പീക്കര്‍ സുമിത്ര മഹാജന് സ്വീകരിക്കുമെന്ന് പാര്‍ലമെന്റ് വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് സമീപത്തെ ഇരിപ്പിടങ്ങള്‍ സ്വീകരിക്കാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവാത്തതാണ് പ്രശ്നം. മെയ് 16ന് പുതിയ ലോക്സഭ നിലവില്‍വന്നെങ്കിലും സീറ്റുകള്‍ അനുവദിക്കുന്നത് അനന്തമായി നീളുകയായിരുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, രാസവളമന്ത്രി അനന്തകുമാര്‍, പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പം മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി, വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി സന്തോഷ് ഗാങ്വാര് തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി പാര്‍ലമെന്ററികാര്യ സമിതിയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: