ന്യൂദല്‍ഹി: കുവൈത്തില്‍ നിന്ന് കശ്മീരിലേക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശമയച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കുവൈത്തില്‍ ഭാരതീയ വിദ്യാഭവനിലെ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദുവ്വുറി രോഹിണി പ്രത്യുഷയെയാണ് മോദി അഭിനന്ദിച്ചത്.
സ്കൂള്‍ സമയം കഴിഞ്ഞ് ഈ വിദ്യാര്‍ത്ഥിനി അവിടത്തെ ഭാരതീയരുടെ വീടുകള്‍ സന്ദര്‍ശിച്ച് ജമ്മുകശ്മീരിലെ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കു സഹായം എത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു പോന്നു. അങ്ങനെ 2.15 ലക്ഷം രൂപ പ്രത്യുഷ ശേഖരിച്ചു. ഈ തുക അവള് കുവൈത്തിലെ ഭാരത എംബസിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അവളുടെ ധനശേഖരണമായിരുന്നു അത്.
തുക പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് എത്തിയതറിഞ്ഞ നരേന്ദ്ര മോദി പ്രത്യുഷക്ക് അഭിനന്ദന സന്ദേശം അയച്ചു. അതില്‍ ഇങ്ങനെ പറയുന്നു, ” അന്യരെ സഹായിക്കുന്നതിനുപരിയായി ഒരു ദിവ്യപ്രവൃത്തിയുമില്ല, പ്രത്യേകിച്ച് ആരെങ്കിലും സഹായം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍.” പ്രത്യുഷയുടെ സംഘടനാ പാടവത്തേയും അന്യരുടെ ദുരിതത്തില്‍ സഹായിക്കാനുള്ള മനസ്ഥിതിയേയും നേതൃത്വത്തേയും മോദി പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: