ചണ്ഡീഗഢ്: ആവേശഭരിതരായ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം പത്തു മന്ത്രിമാരും സത്യപ്രജ്ഞചെയ്തു. തലസ്ഥാന നഗരിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പഞ്ച്കുളസെക്ടര് അഞ്ചിലെ ഹുഡ മൈതാനിയില്‍ രാവിലെ 11.23ന് ആയിരുന്നു ചടങ്ങ്. ഹരിയാനയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍.കെ. അദ്വാനി അടക്കമുള്ള ബിജെപി ദേശീയ നേതാക്കളും എത്തി.
ക്യാബിനറ്റ് മന്ത്രിമാരായി ക്യാപ്റ്റന്‍ അഭിമന്യു, കിസാന്‍മോര്‍ച്ച ദേശീയ പ്രസിഡന്റ് ഓംപ്രകാശ് ധന്‍കര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാംവിലാസ് ശര്‍മ്മ, അനില്‍ വിജ്, റാവ്നര്വീര് സിങ്, കവിത ജെയിന്, സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായി വിക്രം സിങ് തെകേദാര്‍, കൃഷന്‍കുമാര്‍ ബേദി, കരണ്‍ ദേവ് കാംബോജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണ്ണര്‍ കപ്തന്‍ സിങ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുരളീമനോഹര്‍ ജോഷി, വെങ്കയ്യാ നായിഡു, കല്യാണ്‍സിങ്, ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍പട്ടേല്‍, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യ, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
കര്‍ണ്ണാലില്‍ നിന്നുള്ള എംഎല്‍എയായ മനോഹര്‍ലാല്‍ ഖട്ടാര്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതും വിജയിക്കുന്നതും. 63,736 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഖട്ടാറിന്റെ വിജയം. മഹേന്ദര്ഗട്ടില് നിന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ രാംവിലാസ് ശര്‍മ്മ വിജയിച്ചത്.
മറ്റു മന്ത്രിമാരായ ക്യാപ്റ്റന്‍ അഭിമന്യു (നര്നൗദ്), അനില്‍ വിജ് (അംബാല-കണ്ടോണ്മെന്റ്), ഒ.പി. ധന്‍കര്‍ (ബാദ്ലി,റോട്ടക്), കവിത ജെയിന് (സോനിപത്), റാവു നര്ബീര്സിങ് (ബാദ്ഷാപൂര്‍) എന്നിവരും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
1966-ല്‍ രൂപീകൃതമായ ഹരിയാന സംസ്ഥാനത്ത് ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. 90 അംഗ നിയമസഭയില്‍ 47 പേര് ബിജെപിക്കുണ്ട്. ഇതിനു പുറമേ ബിഎസ്പിയുടെ ഒരംഗവും മൂന്നു സ്വതന്ത്രരുടേയും പിന്തുണ മനോഹര്‍ലാല്‍ ഖട്ടാര്‍ മന്ത്രിസഭയ്ക്കുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജാട്ട് വിഭാഗമെന്ന പരിഗണന മാറ്റിവെച്ച് ഹരിയാനയ്ക്ക് മുഖ്യമന്ത്രിയെ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: