ന്യൂദല്‍ഹി: പീഡിത ഭര്ത്താക്കന്മാര്ക്ക് സമാധാനിക്കാം. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പരാതികള്‍ കിട്ടിയാലുടന്‍ അറസ്റ്റു ചെയ്ത് കേസെടുക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കി. മതിയായ തെളിവുകള്‍ കിട്ടി അന്വേഷണോദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റു ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം.
വിവാഹസംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതിയിന്മേല് മാത്രം ഇനി മുതല്‍ ഒരു വ്യക്തിയെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാനാവില്ല. എന്നാല്‍ അറസ്റ്റ് അനിവാര്യമായ ഘട്ടത്തില്‍ സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം വാറണ്ട് ഇല്ലാതെ തന്നെ പരാതിയില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയെ അറസ്റ്റു ചെയ്യാം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കാനും സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
സ്ത്രീധന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വിവാഹ ബന്ധത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചുവരികയാണെന്നും ഭര്‍ത്താവിനെതിരെ പ്രതികാരം തീര്‍ക്കാനുള്ള വെറും ആയുധമായാണ് സ്ത്രീകള്‍ ഈ നിയമത്തെ കാണുന്നതെന്നും കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സത്യാവസ്ഥ കണ്ടെത്തിയതിനുശേഷം മാത്രമേ ആരെയും അറസ്റ്റു ചെയ്യാവൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും കോടതി പറഞ്ഞിരുന്നു.
സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ത്രീധനപീഡനക്കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരിക്കണം, ഏതെങ്കിലും കാരണത്താല്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് ഇയാള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും കാരണങ്ങളും സമര്‍പ്പിച്ചിരിക്കണം. തെളിവുകളും ആവശ്യമായ രേഖകളും ഉണ്ടോയെന്ന് പോലീസ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
നിലവില്‍ ഇന്ത്യാ ശിക്ഷാ നിയമം സെക്ഷന്‍ 498 എ പ്രകാരം ഒരു സ്ത്രീയോ അവരുടെ ബന്ധുക്കളോ നല്കുന്ന പരാതിയിന്മേല് ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പക്ഷം പരമാവധി മൂന്ന് വര്‍ഷത്തെ തടവും പിഴയും വരെ നല്‍കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: