കാക്കനാട്: ഓഗസ്റ്റില്‍ ലഭിക്കേണ്ട അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രിന്റ് ഓര്‍ഡര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കാക്കനാട്ടെ സര്‍ക്കാര്‍ പ്രസ്സായ കെബിപിഎസ് ആഫീസില്‍ ഇതേ വരെ എത്തിയിട്ടില്ല. എന്നാല്‍ മലപ്പുറത്തെ ഒരു സ്വകാര്യ പ്രസ്സില്‍ പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള പ്രിന്റ് ഓര്‍ഡര്‍ എത്തിച്ചതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം മെട്രോ റയിലിന്റെ പുരോഗതി കാണാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞുവെങ്കിലും ,കോണ്‍ഗ്രസ്സിന്റെ പടിക്കപ്പുറത്തു മുസ്ലീം ലീഗിന്റെ കയ്യിലിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നയപരമായ കാര്യങ്ങളില്‍ എത്ര മാത്രം തലയിടുമെന്ന് കണ്ടു തന്നെ അറിയണം.
ഓഗസ്റ്റ് മാസത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രിന്റ് ഓര്‍ഡര്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുകയാണ് പതിവ്. എന്നാല്‍ ഒക്ടോബര്‍ മാസം കഴിയാറായിട്ടും ഇത് എത്താതിരുന്നത് ദുരൂഹതയുയര്‍ത്തുന്നു. അതിനിടയിലാണ് മലപ്പുറത്തെ ഒരു സ്വകാര്യ പ്രസ്സില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത പരന്നത്. അടുത്ത അധ്യയന വര്‍ഷം 2, 4, 6, 8 എന്നീ ക്ലാസുകളിലേക്കുള്ള എല്ലാ പുസ്തകങ്ങളും മാറുമെന്ന് എസ്സിഇആര്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രിന്റ് ഓര്‍ഡര്‍ സമയ ബന്ധിതമായി ലഭിക്കാത്തതിനാല്‍ പുതിയ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ വൈകുമെന്ന് കെബിപിഎസിലെ സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു. പ്രിന്റ് ഓര്‍ഡര്‍ ലഭിച്ചാലും അച്ചടിക്കാനുള്ള പേപ്പര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കിട്ടണം. ഇതും വൈകാം. വൈകുംതോറും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം യഥാസമയം നടക്കാതെ വരും. കഴിഞ്ഞ അധ്യയന വര്‍ഷവും പാഠപുസ്തകങ്ങള്‍ വൈകിയതിനെതിരെ വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.
1978 ല്‍ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് തുടങ്ങിയ പ്രസ്സില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്നവരുടെയും കെടുകാര്യസ്ഥത കൊണ്ട് പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ താമസിച്ചത്. അടുത്ത അധ്യയന വര്‍ഷവും ഇത് തുടരാനാണ് ഭാവമെങ്കില്‍ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളുടെ വന്‍പ്രതിഷേധത്തിന് വഴി തെളിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: