തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടായ ഐഎസ്ആര്‍ഒ ചാരക്കേസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ തിരിഞ്ഞുകൊത്തുന്നു. ഐഗ്രൂപ്പുകാരനായ കെ.കരുണാകരനെ താഴെയിറിക്കാന്‍ എ ഗ്രൂപ്പുകാരനായ ഉമ്മന്‍ചാണ്ടിയുടെ തലയിലുദിച്ചതാണ് ചാരക്കേസെന്നാണ് കോണ്‍ഗ്രസ്സുകാരുടെ തന്നെ ആക്ഷേപം. കരുണാകരന് ചാരത്തില്‍ തട്ടി മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടു. എ ഗ്രൂപ്പുകാരനായ എ.കെ.ആന്റണി മുഖ്യമന്ത്രിയുമായി.
ചാരക്കേസില്‍ ചാരമേയുള്ളൂ, കനലില്ലെന്ന് നിയമപോരാട്ടത്തിനിടെ തെളിഞ്ഞു. മുഖ്യആരോപിതനായ നമ്പിനാരായണന് നിരപരാധിയാണെന്നും കോടതി വിധിയെഴുതി. നിയമം നിയമത്തിന്റെ വഴിക്കെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന ഉമ്മന്‍ചാണ്ടി ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കാര്യത്തില്‍ നിയമം എന്റെ വഴിക്ക് എന്നേ ചിന്തിച്ചിട്ടുള്ളൂ. അതുകൊണ്ട് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന വിധമായിരുന്നു ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സിബിഐയുടെ ശുപാര്‍ശ. നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ ഹൈക്കോടതി അസാധുവാക്കിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ, രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം പോയത് മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവുവിനും തലവേദന സൃഷ്ടിച്ചതാണ് സംഭവം. തിരുവനന്തപുരത്തും ദല്‍ഹിയിലുമെല്ലാം ചാരക്കേസ് ചലനങ്ങളുണ്ടാക്കി.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി ഉത്തരവ് പുനഃപരിശോധിച്ച് മൂന്നു മാസത്തിനകം സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ചാരക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ലെന്ന വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്നുമുണ്ടായി.
ബഹിരാകാശ ദൗത്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നമ്പിനാരായണന്, മംഗള്യാന് ചൊവ്വയെ വലംവയ്ക്കുമ്പോഴും ഇവിടെ നീതിക്കുവേണ്ടി അലയുകയാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ചാരക്കേസന്വേഷിച്ച കെ.കെ. ജോഷ്വാ, സിബിമാത്യൂസ്, എസ്. വിജയന് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സിബിഐ നിര്‍ദ്ദേശം. മുഖ്യവിവരാവകാശ കമ്മീഷണറാണ് ഇപ്പോള്‍ സിബിമാത്യൂസ്.
സിബിഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സിബിഐ പറയുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
1992 ല്‍ റഷ്യയുമായി ക്രയോജനിക് ഇന്ധനമുപയോഗിച്ചുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനായി 235 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. അമേരിക്കയും ഫ്രാന്‍സും യഥാക്രമം 950 കോടിക്കും 650 കോടിക്കും കൈമാറ്റം വാഗ്ദാനം ചെയ്തപ്പോഴായിരുന്നു ഇത്. ഇതില്‍ അസ്വസ്ഥനായ യു.എസ്.പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഈ കരാറിനെതിരെ റഷ്യക്ക് കത്തെഴുതുകയും റഷ്യയെ സെലക്ട് ഫൈവ് ക്ലബില്‍ നിന്നും ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്റ്റ്സിന് അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കരാര്‍ കൈമാറ്റത്തിനു വിസമ്മതിച്ചു.
അമേരിക്കയുടെ കുത്തക തകര്‍ക്കാന്‍ ഇന്ത്യ റഷ്യയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കുകയും നാല് ക്രയോജനിക് എന്‍ജിനുകള്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കെല്‍ടെക്ക് നിര്‍മ്മിക്കാന്‍ ധാരണയാവുകയുമായിരുന്നു. എന്നാല്‍ 1994 ലെ ചാരക്കേസോടെ ഈ നീക്കം തകര്‍ന്നു. 1994 ല്‍ മാലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നമ്പി നാരായണന് ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: