കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ സ്കൂള്‍ തുറന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്കൂള്‍ തുറന്ന സര്‍ക്കാരിന്റെ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി, സ്കൂള്‍ തുറക്കരുതെന്ന് ഡിപിഐ രണ്ടുതവണ നിര്‍ദേശം നല്‍കിയിട്ടും അത് അവഗണിച്ചാണ് സ്കൂളിന് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു.
സ്കൂള്‍ തുറന്നത് ആരുടെയെങ്കിലും സമ്മര്‍ദഫലമായാണോ എന്നും കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം അതിവേഗം സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കെ.ടി. ശേഷാദ്രി അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് നിര്‍ദേശം നല്കി.
എന്നാല്‍ സ്കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരം ചെയ്തിരുന്നു. തുടര്‍ന്ന് ഈ അധ്യയന വര്‍ഷം മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഡിപിഐയുടെ ഉത്തരവ് സ്റ്റേ ചെയ്തതോടെ സ്കൂള്‍ തുറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: