പത്തനംതിട്ട: ശബരി റെയില്‍പാത പദ്ധതി അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ശബരിമലയോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയെ സഹായിക്കുന്ന നിലപാടാണ് മന്ത്രി കെ.എം.മാണിയും റെയില്‍പാതയ്ക്കെതിരെ സ്വീകരിച്ചത്.
പാലാ ഉള്‍പ്പെടുന്ന പ്രദേശത്തെ സ്വകാര്യഭൂമി റെയില്വേനിര്മ്മാണത്തിനാവശ്യമായി ഏറ്റെടുക്കേണ്ടിവരുമെന്ന സ്ഥിതി ഒഴിവാക്കാനാണ് പദ്ധതി അട്ടിമറിച്ചത്. ശബരിമലയുടെ വികസനം മുന്നില്‍കണ്ട് വാജ്പേയ് സര്‍ക്കാരാണ് ശബരി റെയില്‍പാത പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിനൊപ്പം പമ്പാ ആക്ഷന്‍ പ്ലാനും ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നു.
മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്പ്പോലും സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. ശബരിമലയുടെ സമഗ്രവികസനമാണ് വേണ്ടത്. സര്‍ക്കാരിന്റെ അവഗണന തുടര്‍ന്നാല്‍ സംസ്ഥാനമാകെ ശബരിമല സംരക്ഷണസഭകള് രൂപീകരിക്കുമെന്നും ശക്തമായ ജനകീയ സമരപരിപാടികള്‍ ആരംഭിക്കുമെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി.
ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. വിമാനത്താവള നിര്‍മ്മാണത്തിന് പാടം നികത്താന്‍ അനുവാദം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇത് മറച്ചുവെച്ച് സിപിഎം നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.നാരായണന് നമ്പൂതിരി, എ.ജി.ഉണ്ണികൃഷ്ണന്, ജില്ലാ നേതാക്കളായ പ്രദീപ് ചെറുകോല്‍, വി.എ.സൂരജ്, ഹരീഷ്ചന്ദ്രന്‍, കെ.കെ.ശശി, ബിന്ദുപ്രസാദ്, ശോഭനാ അച്യുതന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: