തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 945 ലിറ്റര്‍ സ്പിരിറ്റ് മണ്ണുത്തി പോലീസ് പിടികൂടി. ഇന്നലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് സ്പിരിറ്റ് ലോറി പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 27 കന്നാസുകളിലായി മിനി വാനിന്റെ അടിയില്‍ പ്രത്യേകം സജ്ജീകരിച്ച അറകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
ഒല്ലൂര്‍ ചിയ്യാരം പടവന് വീട്ടില്‍ ജോഫിയുടെ മകന് അബിന്‍(33), വടൂക്കര കുണ്ടുവാറവളപ്പില് അരവിന്ദാക്ഷന്(62) എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ എ.സി.പി. കാര്‍ത്തിക്, ഒല്ലൂര്‍ സി.ഐ. ഉമേഷ്, മണ്ണുത്തി എസ്.ഐ. സൂരജ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ബാറുകള്‍ പൂട്ടിയതോടെ മദ്യം ലഭിക്കാന്‍ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് വ്യാജമദ്യം ഉണ്ടാക്കാന്‍ വേണ്ടിയാണ് സ്പിരിറ്റ് കടത്തിയതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
മണ്ണുത്തി വരെ എത്തിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നതെന്നും തുടര്‍ന്നുള്ള നീക്കങ്ങള്‍ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കോലഴിയില്‍ നിന്ന് 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: