കൊച്ചി: താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രതിനിധി അല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത. വി സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദങ്ങളോട് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അവര്‍. ഏതെങ്കിലും രാഷ്ട്രീയ ചിന്താഗതിയുള്ള ആളല്ല ഞാന്‍. രാഷ്ട്രീയമായോ, മതപരമായോ, ജാതീയമായോ അല്ല ജോലിയെ കാണുന്നത്. പൂര്‍ണ്ണ നിഷ്പക്ഷവതിയാണ്. സമര്‍പ്പണബോധമാണ് എന്റെ വിജയത്തിനുപിന്നില്‍, അവര്‍ പറഞ്ഞു.
നാലു വര്‍ഷമായി സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി ജോലി ചെയ്യുകയാണ്, വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. അല്ലാതെ രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അടിമപ്പെട്ടിട്ടില്ല. സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും പൂര്‍ണ സഹകരണം വെച്ചുപുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണെന്ന നിലയില്‍ ചില വാര്‍ത്താമാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്, എന്നാല്‍ അതിലൊന്നും കഴമ്പില്ല, വി സി വിശദീകരിച്ചു.
യൂണിവേഴ്സിറ്റികളില്‍ വിസിമാര്ക്കെതിരേയുള്ള വിയോജിപ്പുകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ അവര്‍ ഇങ്ങനെ ചോദ്യത്തിനു മറുപടി പറഞ്ഞു:- കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുസലാമിന് കുറച്ചുകൂടി ഒത്തുതീര്‍പ്പുകള്‍ ആകാം. ഒപ്പം തീരുമാനങ്ങളും അഭിപ്രായങ്ങളും ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. ഞാന്‍ അറിഞ്ഞതിലും മനസിലാക്കിയതിലുംവെച്ച് അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എന്നാല്‍ നടപടികളില്‍ കുറേകൂടി വഴക്കം പുലര്‍ത്തേണ്ടതുണ്ട്. ദിശാബോധം ഉണ്ടാകണം. അതില്ലാതാകുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്, ലത പറഞ്ഞു.
ഈഗോ എല്ലാവര്‍ക്കുമുണ്ട്, അതേസമയം അതിനെ വളര്‍ത്താന്‍ സമ്മതിക്കരുത്. സ്ഥാനമാനങ്ങളിലല്ല കാര്യം, വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കണം. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. കാലിക്കറ്റ് വി സിക്ക് എല്ലാം കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ, അവര്‍ പറഞ്ഞു.
കുസാറ്റിന് ഇന്നത്തെ നിലയ്ക്ക് മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയായി കുസാറ്റിനെ ഉയര്‍ത്തുന്നതിനുള്ള പദ്ധതി നിലവിലുണ്ടെന്നും അത് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആഗ്രഹമെന്നും ഡോ. ലത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: