കൊച്ചി: ചാരക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചാരക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന നിലപാട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
തീരുമാനം പുന:പരിശോധിച്ച് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ചാരക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ഐ.എസ്.ആര്.ഒ.ശാസ്ത്രജ്ഞന് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു.
ചാരകേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സിബിഐ സംഘം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വ, സ്പെഷ്യല്‍ ബ്രാഞ്ച് സിഐ എസ് വിജയന് എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും, നഷ്ടപരിഹാരവുമാവശ്യപ്പെട്ട്, നമ്പി നാരായണനും, കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുകയുമുണ്ടായി. കേസ് വിശദമായി പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയാവശ്യമില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് 2011 ജൂണ്‍ 29 ന് ഉത്തരവുമിറങ്ങി.
എന്നാല്‍ നമ്പി നാരായണന്റെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചാരക്കേസിലെ അന്വേഷണ ഉദ്യോസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: