കാക്കനാട്: ദുരന്തനിവാരണത്തിനായി എത്തുന്ന സേനാ ഹെലികോപ്റ്ററുകളുടെയും മറ്റും താവളമായി തീരസംരക്ഷണ സേനയുടെ എയര്‍ എന്‍ക്ലേവ് പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.
ഫോര്‍ വണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ സ്ഥലത്തിന്റെ വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി പ്രാഥമികമായി നിര്‍ണയിക്കുന്ന വിലയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് അന്തിമ വില നിര്‍ണയിക്കുന്നത്. സ്ഥലമേറ്റെടുക്കാന്‍ ഒന്നരക്കോടി അനുവദിച്ചതിനെ തുടര്‍ന്നാണിത്.
എയര്‍ എന്‍ക്ലേവ് പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആലുവ താലൂക്കിലെ അങ്കമാലി വില്ലേജില്‍ നിന്ന് 7.0465 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ സ്ഥലമെടുപ്പിന് റവന്യു വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്്. ഇതിന്റെ തുടര്‍ നടപടിയായിട്ടാണ് ഫോര്‍ വണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണ, പൊന്നുംവില പ്രകാരമാണ് സ്ഥലമേറ്റെടുക്കുന്നത്. ഇതിന് കാലതാമസം ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ തന്നെ അടിയന്തര വ്യവസ്ഥപ്രകാരം ഏറ്റെടുക്കാന്‍ റവന്യു വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. ഇതുമൂലം ഭൂവുടമകളില്‍ നിന്ന് സ്ഥലം നേരിട്ട് വിലപറഞ്ഞ് ഏറ്റെടുക്കാനാണ് ഡിഎല്‍പിസി കമ്മിറ്റി ചേരുന്നത്.
അതേസമയം, ചൊവ്വര വില്ലേജില്‍ നിന്ന് ഒരേക്കറോളം സ്ഥലം പദ്ധതിക്കായി ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. പതിനേഴ് സര്‍വേ നമ്പറുകളിലായി സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്ഥലവില നിര്‍ണയിച്ച് നഷ്ടപരിഹാര തുക മുഴുവനും ഉടമകള്‍ക്ക് നല്കി കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. തീര സംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ സ്ഥലമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചൊവ്വരയില്‍ എയര്‍ എന്‍ക്ലേവിന് ഭൂമി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: