ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കര്‍ണാടക ജയിലില്‍ കഴിയുന്ന ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക സര്‍ക്കാര്‍.
തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് മാത്രമേ ജയലളിതയെ തമിഴ്നാട് ജയിലിലേയ്ക്ക് മാറ്റുകയുള്ളു. എന്നാല്‍ ഇത്തരമോരു ആവശ്യം ഇതു വരെ തമിഴ്നാട് ആവശ്യപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തമിഴ്നാട് നിലപാട് സ്വീകരിക്കുന്നത്.
അതേസമയം സുരക്ഷ കാരണങ്ങളും ജയലളിതയെ കര്‍ണാടക ജയിലില്‍ നിന്ന് മാറ്റുന്നതിന് ഘടകമായിട്ടുണ്ട്. ജയലളിത കഴിയുന്ന പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്.
നൂറുകണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ദിവസവും ജയിലില്‍ ജയയെ സന്ദര്‍ശിക്കാനെത്തുന്നത്. ജയിലിനു വെളിയില്‍ ദിവസവും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയലളിതയെ ജയില്‍ മാറ്റുന്ന കാര്യം ആലോചിക്കുന്നത്. ഇതു പരിഗണിച്ചാണ് ജയലളിതയ്ക്കു ജാമ്യം നല്കുന്നതില് വിരോധമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്.
അതിനിടെ ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയലളിത സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളികളയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: