ന്യൂദല്‍ഹി: ഒരിക്കലും കൈപ്പിടിയിലൊതുങ്ങിയിട്ടില്ലാത്ത ഹരിയാനയെന്ന വടക്കേയിന്ത്യന്‍ സംസ്ഥാനം നേടാന്‍ ബിജെപിക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനേപ്പറ്റി ഒറ്റവാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. സംസ്ഥാനത്ത് തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കുമെന്ന് പുറത്തുവന്ന അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയം ആവര്‍ത്തിച്ചാല്‍ ഈ പഴയ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ആദ്യമായി ഭാരതീയ ജനതാപാര്‍ട്ടി സര്‍ക്കാര്‍ ഭരിക്കും.
കണക്കുകള്‍ ബിജെപിക്കൊപ്പമാണ്. ആറു മാസം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തു ലോക്സഭാ മണ്ഡലങ്ങളില്‍ ഏഴിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകയറി. കുരുക്ഷേത്ര, അംബാല, കര്‍ണ്ണാല്‍, സോനിപത്ത്, ഭിവാനി, ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ ലോക്സഭാ സീറ്റുകളില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് റോത്തക് മാത്രമാണ്. ഹരിയാന മുഖ്യമന്ത്രിയുടെ മകന് ദീപേന്ദ്രസിങ് ഹൂഡയെ നേരിട്ട് മത്സര രംഗത്തിറക്കി കിസാന്‍ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കറിനെ ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ പരാജയപ്പെടുത്തി. സിര്‍സ, ഹിസാര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ എതിരാളികള്‍ ബിജെപി സഖ്യകക്ഷിയായ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ ഹരിയാന ജനഹിത് കോണ്‍ഗ്രസ്സായിരുന്നു.
2009ല്‍ ആകെയുള്ള 90 സീറ്റുകളില്‍ 40 എണ്ണം നേടിയാണ് ഭൂപേന്ദ്രസിങ് ഹൂഡയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഐഎന്‍എല്‍ഡിക്ക് 31 സീറ്റുകളും ജന്‍ഹിത് കോണ്‍ഗ്രസ് 6 സീറ്റുകളിലും വിജയിച്ചപ്പോള്‍ ബിജെപിക്കു ലഭിച്ചത് കേവലം 4 സീറ്റുകള്‍ മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 1987ല്‍ 16 സീറ്റുകള്‍ നേടിയതൊഴിച്ചാല്‍ ഹരിയാന എന്നും ബിജെപിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. അപകടകരമായ ജാതി രാഷ്ട്രീയം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നിയന്ത്രിച്ച ഹരിയാന എന്നും കോണ്‍ഗ്രസിനും കോണ്‍ഗ്രസില്‍ നിന്നും പിളര്‍ന്നുമാറിയ നേതാക്കള്‍ക്കും അനുകൂലമായി നിലനിന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഇതിനൊരപവാദം ഉണ്ടായത്.
സ്വതന്ത്ര ഭാരതത്തില്‍ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഹരിയാന. ഭാഷാടിസ്ഥാനത്തില്‍ പഞ്ചാബിന്റെ കിഴക്കന്‍ പ്രദേശത്തെ വിഭജിച്ച് 1966 നവംബര്‍ 1ന് പുതിയ സംസ്ഥാനം രൂപീകരിച്ചു. കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മയായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാല്‍ അധികാരമേറ്റ് നാലര മാസത്തിനകം തന്നെ ഭരണമാറ്റമുണ്ടായി. വിശാല്‍ ഹരിയാന പാര്‍ട്ടിയുമായി റാവു ബിരേന്ദര്‍ സിങ് ഏഴുമാസത്തോളം ഭരിച്ചെങ്കിലും സ്ഥിരത ഉണ്ടായില്ല. സംസ്ഥാന രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടെ രാഷ്ട്രപതിഭരണത്തിലേക്കാണ് ഹരിയാന പോയത്.
എന്നാല്‍ 1968 മുതല്‍ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ബന്‍സിലാലിന്റേയും ബനാര്‍സി ദാസ് ഗുപ്തയുടേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഹരിയാനയില്‍ ഭരണം നടത്തി. അടിയന്തരാവസ്ഥയുടെ ജനരോഷത്തില്‍ ഹരിയാനയിലും ഭരണമാറ്റമുണ്ടായി. ചൗധരി ദേവിലാലും ഭജന്‍ലാലും 1977-80 കാലത്ത് ഹരിയാനയിലെ ജനതാപാര്‍ട്ടി സര്‍ക്കാരിനെ ഭരിച്ചു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ ഭജന്‍ലാല്‍ 80ല്‍ അഞ്ചുവര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരിലും മുഖ്യമന്ത്രിയായി.
1987ല്‍ പഴയ ജനതാപാര്‍ട്ടി നേതാവ് ചൗധരി ദേവിലാല്‍ ജനതാദളിനെ നയിച്ച് വീണ്ടും ഹരിയാനയില്‍ അധികാരത്തിലെത്തി. എന്നാല്‍ 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ നാലുവര്‍ഷം കൊണ്ട് ദേവിലാല്‍, ബനാര്‍സി ദാസ് ഗുപ്ത, ഹുകാം സിങ്, ഓംപ്രകാശ് ചൗട്ടാല എന്നിവര്‍ മുഖ്യമന്ത്രിമാരായി. നാലുവര്‍ഷത്തിനിടെ മൂന്നുവട്ടമാണ് ചൗട്ടാല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനതാദള്‍ ഭരണം തമ്മിലടിയുടെ പാരമ്യതയില്‍ അവസാനിച്ചപ്പോള്‍ 1991ല്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഭജന്‍ലാലിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം തികച്ചു ഭരിക്കുകയും ചെയ്തു.
1996ല്‍ ഹരിയാന വികാസ് പാര്‍ട്ടിയുമായി എത്തിയ പഴയ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ബന്‍സിലാല്‍ മൂന്നുവര്‍ഷം കൂടി സംസ്ഥാനത്ത് ഭരണം നിര്‍വഹിച്ചു. ഇതിനിടെ ജനതാദളില്‍ നിന്നും വിട്ടുമാറിയ ഓംപ്രകാശ് ചൗട്ടാല രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 1999ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകളും നേടി അധികാരത്തിലെത്തി.
2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ 67 സീറ്റുകളോടെ ഹരിയാന പിടിച്ചടക്കിയ കോണ്‍ഗ്രസിന് പിന്നീട് സംസ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നില്ല. 2009ല്‍ സീറ്റുകളുടെ എണ്ണം 40 ആയി കുറഞ്ഞെങ്കിലും സ്വതന്ത്രരുടേയും ഹരിയാന ജനഹിത് കോണ്‍ഗ്രസിന്റേയും പിന്തുണയോടെ ഹൂഡ ഭരണം നിലനിര്‍ത്തുകയായിരുന്നു.
എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനും അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും അനുകൂലമല്ല. ഹരിയാന വികസിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിവുള്ള ബിജെപിയുടെ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. ഇതു ജനങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ വലിയ ഭൂരിപക്ഷം നേടി ബിജെപി ഹരിയാന ഭരിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: