ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ സമഗ്രവികസനം വിഭാവനം ചെയ്ത സന്‍സദ് ആദര്‍ശ ഗ്രാമയോജനയ്ക്ക് തുടക്കമായി. നല്ല രാഷ്ട്രീയത്തിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് പദ്ധതിയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരുടേയും സഹകരണത്തോടെ ജനാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാമവികസനം സാധ്യമാക്കാന്‍ എംപിമാരെ പ്രധാനമന്ത്രി പദ്ധതിയിലേക്ക് ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ നിയമസഭാംഗങ്ങളെയും പദ്ധതിയിലേക്ക് ക്ഷണിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഗ്രാമങ്ങളുടെ വികസനം ജനാവശ്യങ്ങളറിഞ്ഞാകണം. സമുഹത്തെ പ്രചോദിപ്പിക്കുന്നതും ജനങ്ങളുടെ പങ്കാളിത്തമുളവാക്കുന്നതുമായ പദ്ധതികള്‍ വേണം ആദര്‍ശ് ഗ്രാമയോജനയുടെ ഭാഗമായി നടപ്പാക്കേണ്ടത്. ജനാധിപത്യത്തേയും രാഷ്ട്രീയത്തേയും വേര്തിരിക്കാനായില്ലെങ്കില് ഉണ്ടാകുന്ന നഷ്ടത്തിനുത്തരവാദി ചീത്ത രാഷ്ട്രീയമായിരിക്കും. എംപിമാരുടെ നേതൃത്വത്തില്‍ നടപ്പാകുന്ന ആദര്‍ശ് ഗ്രാമയോജന നല്ല രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെയ്പ്പുകൂടിയാണ്, പദ്ധതിയുടെ മാര്‍ഗ്ഗരേഖ പുറത്തിറക്കി മോദി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് അഭിമാനകരമായ നിലയിലുള്ള കുറച്ചു ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികള്‍ക്കുപരി അവിടങ്ങളില്‍ ചില മാതൃകാ വികസനരീതികള്‍ സൃഷ്ടിക്കപ്പെടണം. ലോക്നായക് ജയപ്രകാശ് നാരായണനും ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച നാനാജി ദേശ്മുഖും ഈ അവസരത്തില്‍ സ്മരക്കപ്പെടേണ്ടവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2019 മാര്‍ച്ചിന് മുമ്പായി ഒരു പാര്‍ലമെന്റംഗം മൂന്ന് ഗ്രാമങ്ങളുടെ ഭൗതികമായ വികസനം സാധ്യമാക്കാനാണ് ‘സാഗി’ പദ്ധതിയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. 2016ന് മുമ്പായി ആദ്യഗ്രാമത്തെ മാതൃകാ ഗ്രാമമായി വികസിപ്പിക്കണം. ഗ്രാമീണ വികസനത്തേപ്പറ്റി അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവരുടെ തീര്‍ത്ഥാടക കേന്ദ്രമായി മാതൃകാ ഗ്രാമങ്ങളെ മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഗ്രാമ വികസന മന്ത്രി നിതിന്‍ ഗഡ്കരി, സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: