വാഷിങ്ടണ്‍: ഉഭയ രാജ്യതാല്പര്യങ്ങള്ക്കപ്പുറം ലോകപുരോഗതിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നീങ്ങുമെന്ന് ഭാരത-അമേരിക്കന്‍ ഭരണത്തലവന്മാര് സംയുക്ത പ്രസ്താവന നടത്തി. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഒരുക്കിയ സുപ്രധാനമായ അത്താഴ വിരുന്നിനു ശേഷമായിരുന്ന പ്രസ്താവന. ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിലും സുരക്ഷാ സംരക്ഷണത്തിലും ആഗോള ഉത്തരവാദിത്തത്തിലും ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രസ്താവന പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരുക്കിയ വിരുന്നിനു ശേഷമായിരുന്നു സംയുക്ത പ്രസ്താവന. അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു ഇന്നലെ. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഏറ്റവും സുപ്രധാനവും ചരിത്രപരവുമായ പ്രഖ്യാപനമാണ് പിറവികൊണ്ടത്. ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മില്‍ ആഴമേറിയ സുരക്ഷാ കൂട്ടുകെട്ടിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതു കൂടിയായി പ്രസ്താവന.
നമ്മുടെ തന്ത്രപരമായ സഖ്യം ലോക പുരോഗതിക്കും സമാധാനത്തിനുമുള്ള പ്രയത്നമാണ്. ഉത്കടമായ കൂടിയാലോചനകള്‍, സംയുക്ത സൈനിക പരിശീലനം, സാങ്കേതിക വിദ്യയുടെ പങ്കിടല്‍ എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ രൂപപ്പെടുത്തുന്ന ആഴമേറിയ സഹകരണം ലോകത്തെ സുരക്ഷിതവും സുദൃഢവുമാക്കും. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയെ നാം ഒരുമിച്ചു നേരിടും. മാനവരാശി അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിനൊപ്പം ഭീകരാക്രമണങ്ങളില്‍ നിന്ന് മാതൃരാജ്യങ്ങളെയും പൗരന്മാരെയും കാത്തുരക്ഷിക്കും, പ്രസ്താവന വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയിലായാലും അതിനുപരിയായാലും ഭാരതവും അമേരിക്കയും തമ്മിലെ അടുത്ത ബന്ധം കൂടുതല്‍ നീതിയുള്ളതും സുരക്ഷിതവുമായ ലോകത്തെ സൃഷ്ടിക്കും. കാലാവസ്ഥാ വ്യതിയാനം രണ്ടു രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ്. അതുകുറയ്ക്കാന്‍ നമ്മള് ഒന്നായി പോരാടും. കാലാവസ്ഥയെ മാറുന്ന പരിസ്ഥിതിക്ക് ഇണങ്ങുന്നതാക്കും. ഭരണകൂടങ്ങളും ശാസ്ത്ര- പണ്ഡിത സമൂഹങ്ങളും കൂട്ടായി നിന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികളെ നേരിടും. രണ്ടുപേര്‍ക്കും സ്വീകാര്യമായതും സംശുദ്ധവും വിശ്വസനീയവും വിഭിന്നങ്ങളുമായ ഊര്ജ്ജസ്രോതസുകള് ഉറപ്പുവരുത്തും. അമേരിക്ക രൂപംകൊടുത്ത ആണവോര്‍ജ സാങ്കേതികവിദ്യകള്‍ ഭാരതത്തില്‍ കൊണ്ടുവരുമെന്ന വാഗ്ദാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഭാരതവും അമേരിക്കയും തമ്മില്‍ ഒപ്പിട്ടേക്കാവുന്ന കരാറുകളെക്കുറിച്ചും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഘടനയില്‍ മാറ്റംവരുത്തണമെന്ന ഭാരതത്തിന്റെ ദീര്‍ഘകാല ആവശ്യത്തെ അമേരിക്ക പിന്തുണയ്ക്കാനുള്ള സാധ്യതകളിലേക്കും പ്രസ്താവന വിരല്‍ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: