മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മഹാരാഷ്ട്രയില്‍. കാല് നൂറ്റാണ്ടിനുശേഷം ശിവസേനയെ കൂടാതെ ബിജെപി തനിച്ച് മത്സരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഗോവ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ മുഖ്യപ്രവര്ത്തകര് മഹാരാഷ്ട്രയിലെത്തിക്കഴിഞ്ഞു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ പ്രചാരണത്തിനായി ഉടനെ സംസ്ഥാനത്ത് എത്തും. രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജറ്റ്ലി, എം. വെങ്കയ്യ നായിഡു, ഉമാഭാരതി തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മഹാരാഷ്ട്രയിലെത്തും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരാന്‍ മഹായുതിയെ പ്രാപ്തമാക്കിയ ആര്‍എസ്എസിന്റെ ‘മതാദത സമ്പര്‍ക്ക് അഭിയാന്’ ഇത്തവണയും ആവിഷ്ക്കരിക്കാന്‍ ഷാ ആലോചിക്കുന്നു.
ഇതിനിടെ, സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, വിനോദ് ടാവ്ഡേ, ഓംപ്രകാശ് മാഥൂര്‍, രവീന്ദ്ര ഭൂസാരി എന്നിവരോടൊപ്പം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ച് ഷാ നടത്തിയ യോഗത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് രൂപം നല്കി. ആര്‍പിഐയെ മഹാ യുതിയില്ത്തന്നെ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് അമിത് ഷായുടെ വിജയമായി കരുതപ്പെടുന്നു. സ്വാഭിമാന്‍ ഷേട്കാരി സംഘടന (എസ്എസ്എസ്), രാഷ്ട്രീയ സമാജ് പാര്‍ട്ടി (ആര്‍എസ്പി), ശിവ് സംഗ്രാം (എസ്എസ്) എന്നീ പാര്‍ട്ടികള്‍ ഇതിനകംതന്നെ ബിജെപിയോടൊപ്പം അണിനിരന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: