ബാംഗളൂരു: ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍. ഇതോടെ ആദ്യ ചൊവ്വാ ദൗത്യം തന്നെ വിജയകരമാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഭാരതത്തിന് സ്വന്തം. 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട മംഗള്യാന് ഇന്ന് പുലര്‍ച്ചെ 7.17ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയായിരുന്നു.
പുലര്‍ച്ചെ 4.17ന് വാര്‍ത്താവിനിമയത്തിനായി പേടകത്തിലെ ആന്റിന സജ്ജമായതോടെയാണ് നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടുത്ത നടപടി നടന്നത് 6.56 നായിരുന്നു. നിശ്ചിത സമയത്തിന് 21 മിനിറ്റ് മുമ്പ് മംഗള്‍യാനിലെ മെമന്റം വീല്‍ 180 ഡിഗ്രിയിലേക്ക് തിരിച്ച് പേടകത്തിന്റെ നിലവിലെ ദിശയില്‍ മാറ്റം വരുത്തി. എന്ജിന് പ്രവര്‍ത്തിക്കേണ്ടതിന് അഞ്ചു മിനിറ്റും 13 സെക്കന്‍ഡും ഉള്ളപ്പോള്‍ ഗ്രഹണം തുടങ്ങി. 7.17 മുതല്‍ 7.41 വരെ പേടകത്തിലെ ലാം യന്ത്രവും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷമായിരുന്നു ഈ റിവേഴ്സ് ജ്വലനം. തുടര്‍ന്ന് ചൊവ്വയുടെ നിഴല്‍ മറികടന്ന പേടകം മുന്‍നിശ്ചയ പ്രകാരം പ്രധാന ദ്രവ ഇന്ധന എന്ജിന് (ലിക്വിഡ് അപോജി മോട്ടോര്‍) 24 മിനിട്ട് പ്രവര്‍ത്തിപ്പിച്ച് സെക്കന്‍ഡില്‍ നാല് കിലോമീറ്ററായി വേഗത കുറച്ച് പ്രവേശം പൂര്‍ത്തിയാക്കി. ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ ഏജന്‍സി എന്നിവര്‍ക്ക് ശേഷം ചൊവ്വാ ദൗത്യത്തില്‍ വിജയിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
കാന്‍ബറയിലെ കേന്ദ്രത്തിലാണ് പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആദ്യം ലഭിച്ചത്. അവര്‍ നിമിഷങ്ങള്‍ക്കകം ഐഎസ്ആര്‍ഒയ്ക്ക് വിവരം കൈമാറി. പിന്നീട് ആഹ്ലാദത്തിന്റെ വേലിയേറ്റമാണ് ഉണ്ടായത്.
അതേസമയം, ലാം എന്ജിന് തകരാറിലായാല്‍ പകരം ഉപയോഗിക്കാനായി ഒരുക്കിയിരുന്ന എട്ട് ചെറു ഇന്ധന റോക്കറ്റുകള്‍ (ത്രസ്റ്ററുകള്‍) ഉപയോഗിക്കേണ്ടി വന്നില്ല. ലാം എന്ജിന് 24 സെക്കന്‍ഡ് ജ്വലിപ്പിക്കാന്‍ 249.5 കിലോഗ്രാം ഇന്ധനമാണ് വേണ്ടിവന്നത്. ചൊവ്വയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 423 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം സഞ്ചരിക്കുന്നത്. ഈ ഭ്രമണപഥത്തിലൂടെ മംഗള്യാന് ഭൂമിയിലെ 75.8 മണിക്കൂര്‍കൊണ്ട് ചൊവ്വയെ ഒരുവട്ടം ചുറ്റും. പേടകം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്.ഒ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുല്പ്പടെയുള്ള വിശിഷ്ട വ്യക്തികള്‍ ബംഗളൂരുവിലെ നിരീക്ഷണ കേന്ദ്രത്തില്‍ സന്നിഹിതരായിരുന്നു. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന് അടക്കമുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിച്ച മോദി നൂറ് കോടി ജനങ്ങളുടെ അഭിമാനമാണ് ജ്വലിക്കുന്നതെന്ന് പറഞ്ഞു. ചരിത്രം കുറിച്ച ദിവസമെന്നാണ് മംഗള്‍യാന്റെ വിജയത്തെ മോദി വിശേഷിപ്പിച്ചത്.
2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് മംഗള്യാന് വിക്ഷേപിച്ചത്. ഐ.എസ്.ആര്.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി25 ആണ് പേടകത്തെ ഭൂഭ്രമണപഥത്തില്‍ എത്തിച്ചത്. ആറ് പ്രാവശ്യം ഘട്ടംഘട്ടമായി പേടകത്തിന്റെ സഞ്ചാരപഥം വികസിപ്പിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ലാം എന്ജിന് ജ്വലിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തുകടന്ന പേടകം സൗര സഞ്ചാരപഥത്തില്‍ പ്രവേശിച്ചു. സൗരപഥത്തില്‍ വലംവെയ്ക്കുന്നതിനിടെ ഡിസംബര്‍, 2014 ജൂണ്‍, സപ്റ്റംബര്‍ എന്നിങ്ങനെ പേടകത്തിന്റെ ദിശയില്‍ മൂന്നുതവണ മാറ്റംവരുത്തി. സപ്റ്റംബര്‍ 22നാണ് നാലാമത്തേയും അവസാനത്തേതുമായ ദിശമാറ്റവും പ്രധാന ദ്രവ ഇന്ധന എന്‍ജി (ലിക്വിഡ് അപോജി മോട്ടോര്‍)ന്റെ പരീക്ഷണ ജ്വലനവും വിജയകരമായി പൂര്‍ത്തിയാക്കിയത്. 10 മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ലാം എന്‍ജിനാണ് സപ്റ്റംബര്‍ 22ന് ജ്വലിപ്പിച്ചത്. ഏറ്റവും കുറഞ്ഞ ചെലവില്‍ (450 കോടി രൂപ) ചൊവ്വാദൗത്യം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
മംഗള്യാന് ആറു മാസം ചൊവ്വയെ വലംവെയ്ക്കും. ഈ കാലയളവില്‍ ചൊവ്വയെകുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ (പേ ലോഡ്സ്) വഴി ശേഖരിച്ച് ബംഗളൂരു, ഗോള്‍ഡ് സ്റ്റോണ്‍ (യു.എസ്), മാഡ്രിഡ് (സ്പെയിന്), കാന്‍ബെറ (ആസ്ട്രേലിയ) എന്നീ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: