ന്യൂദല്‍ഹി: ചൊവ്വാ പ്രവേശനത്തിനു മുന്നോടിയായുള്ള മംഗള്‍യാന്റെ നിര്‍ണായക ജ്വലനപരീക്ഷണം വിജയം കണ്ടു. ഇതോടെ മുന്നൂറ് ദിവസത്തെ ഇടവേളക്കുശേഷം മംഗള്‍യാന്റെ എന്‍ജിനായ ലാം എന്‍ജിനെ ഉറക്കമുണര്ത്തുന്നതില് ശാസ്ത്രജ്ഞര്‍ വിജയം കണ്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ലിക്വിഡ് അപ്പോജി മോട്ടോര്‍ എന്ന ലാം എന്‍ജിനെ ജ്വലിപ്പിച്ചത്. പരീക്ഷണാര്‍ഥം നാലു സെക്കന്‍ഡ് മാത്രമാണ് എന്ജിന് പ്രവര്‍ത്തിപ്പിച്ചത്. ജ്വലിപ്പിക്കാനുള്ള നിര്‍ദേശം നല്കി 12 മിനിറ്റിനു ശേഷമാണ് പേടകത്തില്‍ നിന്നു വിവരം ലഭിച്ചത്.
നിലവില്‍ ചൊവ്വയുടെ സ്വാധീനമണ്ഡലത്തിലുള്ള പേടകം ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ പൂര്‍ണസജ്ജമായി. ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്ലാന്‍-ബി എന്ന പേരില്‍ ബദല്‍ സംവിധാനവും പേടകത്തില്‍ ഒരുക്കിയിരുന്നു. ത്രസ്റ്ററുകള്‍ എന്ന ചെറിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് ലാമിനു പകരം ജ്വലനം നടത്താനിരുന്നത്. ബുധനാഴ്ചയാണു രാജ്യം കാത്തിരിക്കുന്ന നിര്‍ണായകദിനം. അന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17-ന് ദൗത്യം തുടങ്ങും.
ബുധനാഴ്ച പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി പേടകത്തിന്റെ ദിശ തിരിക്കുന്നതിനാണ് ജ്വലന പരീക്ഷണം. ചൊവ്വാ ദൗത്യത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു് ഈ പ്രവര്‍ത്തനം. ഇതാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
എന്ജിന് പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയുള്ള സന്ദേശങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസങ്ങളിലായി അപ്ലോഡ് ചെയ്തിരുന്നു. സപ്റ്റംബര്‍ 24 ബുധനാഴ്ച രാവിലെ 7.30ഓടെ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിനാണ് മംഗള്യാന് ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഭാരതത്തിന്റെ ആദ്യ ചൊവ്വാ ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. മംഗള്‍യാന്റെ ചൊവ്വാ ദൗത്യം നേരില്‍കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഐഎസ്ആര്‍ഒയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: