ന്യൂദല്‍ഹി: ഭാരതത്തിലെ അമേരിക്കന്‍ സ്ഥാനപതിയായി ഭാരത വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഭാരത വംശജനെ അമേരിക്ക ന്യൂദല്ഹിയിലേക്കയക്കുന്നത്.
ഭാരത നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട മുന്‍ അംബാസിഡര്‍ നാന്‍സി പവല്‍ രാജിവെച്ച ഒഴിവിലേക്കാണ് റിച്ചാര്‍ഡ് വര്‍മ്മയുടെ നിയമനം. മാര്‍ച്ചില്‍ നാന്‍സി പവല്‍ രാജിവെച്ചെങ്കിലും ആറുമാസമായി ഭാരതത്തിലേക്ക് അംബാസിഡറെ നിയമിച്ചിരുന്നില്ല. അമേരിക്കന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ കാതലീന്‍ സ്റ്റീഫനാണ് ഇപ്പോള്‍ ചുമതല.
2009-2011 ല്‍ ഒബാമ ഭരണകൂടത്തിലെ നിയമകാര്യ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച റിച്ചാര്‍ഡ് വര്‍മ്മ വ്യാപാര ഉപദേശക സ്ഥാപനമായആല്ബ്രൈറ്റ് സ്റ്റോണ്‍ബ്രിഡ്ജ് ഗ്രൂപ്പിന്റെ നിയമസ്ഥാപനത്തില്‍ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ഡെന്നിസ് മക്ഡൊനോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ് എന്നിവരുമായുള്ള അടുത്ത ബന്ധമാണ് റിച്ചാര്‍ഡിനെ നിര്‍ണ്ണായക പദവിയിലെത്താന്‍ സഹായകരമായത്.
ദേവയാദി ഖോബ്രഗഡെ വിഷയത്തില്‍ പ്രതിരോധത്തിലായ അമേരിക്കയുമായുള്ള ഭാരതത്തിന്റെ ബന്ധം വലിയ തകര്‍ച്ചയില്‍ തുടരവെ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്ന സാഹചര്യത്തെ അനുകൂലമാക്കി മാറ്റാനാണ് ഒബാമ ഭരണകൂടത്തിന്റെ ശ്രമം. ഭാരത വംശജനെ സ്ഥാനപതിയാക്കി സൗഹൃദത്തിനുള്ള വലിയ തുടക്കമാണ് അമേരിക്ക കുറിച്ചിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയ ശേഷം നവംബറില്‍ പുതിയ സ്ഥാനപതി ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: