ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങിന്റെ ഭാരത സന്ദര്‍ശന വേളയില്‍ അപ്രതീക്ഷിതമായി ചൈനയുടെ അതിര്‍ത്തി കടന്നുകയറ്റ പ്രശ്നം ഉയര്‍ന്നു വന്നെങ്കിലും ഇരു രാഷ്ട്രങ്ങളിലെയും പുതിയ തലവന്മാര് തമ്മിലുള്ള ബന്ധത്തിന് ഉറച്ച അടിത്തറ ഉണ്ടാക്കാനായതായി വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
തര്‍ക്കങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയും സീ ജിന്‍ പിങിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലൂടെ 16 കരാറുകള്‍ ഒപ്പുവയ്ക്കുവാനായതും 1,20,000 കോടി രൂപയുടെ നിക്ഷേപം, റെയില്‍വേ, ദൃശ്യ-ശ്രവ്യ മേഖലകളിലെ സഹകരണം തുടങ്ങിയവയിലൂടെ ആഴത്തിലുള്ള ബന്ധത്തിന് തുടക്കം കുറിക്കാന്‍ ഇരുനേതാക്കള്ക്കുമായതായും ചൈനീസ് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ചരിത്രപരമായ നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് സീനിയര്‍ ചൈനീസ് സൗത്ത് ഏഷ്യന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്റ് സി ജിന്‍ പിങിനും അതിര്‍ത്തി പ്രശ്നം നേരിട്ട് ചര്ച്ചചെയ്യാനായത് വലിയ കാര്യമാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് അതിര്‍ത്തി രേഖ അടിയന്തിരമായി പുനര്‍നിര്‍ണ്ണയിക്കുന്നതിനും ശാശ്വതമായ പരിഹാരം കാണുന്നതിനും ഇരുനേതാക്കള്‍ക്കും ധാരണയിലെത്തുവാനായി. അതിര്‍ത്തി പ്രശ്നം പരിഹരിക്കല്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഇരുനേതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഒരു സഹകരണ മനോഭാവത്തിലെത്തുവാനായി. ശക്തമായ സാമ്പത്തിക സഹകരണമാണ് ചൈന ആഗ്രഹിക്കുന്നത്.
ഗുജറാത്തിലും മഹാരാഷ്ട്രയിലും വ്യവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ചൈനക്ക് ഏറെ താല്പര്യമുണ്ട്. അതിര്‍ത്തി പ്രശ്നം സൗഹൃദത്തിന് തടസ്സമുണ്ടാകാതിരിക്കുവാനും ചൈന ശ്രദ്ധിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഫലപ്രദവും വേഗത്തിലുമുള്ള ആശയവിനിമയത്തിനും തീരുമാനമായി. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ അതിര്‍ത്തിപ്രശ്നത്തിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കുവാനാകുമെന്നും ചൈനീസ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: