ന്യൂദല്‍ഹി: ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങുമൊത്ത് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം. ഭാരത-ചൈനാ ബന്ധത്തിലെ ചരിത്രപരമായ നിമിഷമാണിത്. സാധ്യതകളേയും വെല്ലുവിളികളേയും പറ്റി ബോധ്യമുള്ളതിനാല്‍ത്തന്നെ ഇരു രാജ്യങ്ങള്‍ക്കും തങ്ങളുടെ കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തിനു വലിയപ്രത്യേകതകളാണുള്ളത്. ചരിത്രത്തോളം നീളുന്ന ബന്ധങ്ങളുള്ള രണ്ടു പുരാതന സംസ്ക്കാരങ്ങളാണ് രണ്ടും. ഭാരതത്തിന്റെ ഏറ്റവും വലിയ അയല്‍ക്കാര്‍ ചൈനയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശനയത്തിലും രാഷ്ട്രവികസന നയത്തിലും അയല്‍ക്കാരുമായുള്ള ബന്ധത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളും വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളുമാണ് ഇരു രാജ്യങ്ങളും.
സാമ്പത്തിക പരിഷ്ക്കരണങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്ന രാജ്യങ്ങളാണ് ഭാരതവും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ആത്മവിശ്വാസവും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമാധാനവും സ്ഥിരതയും ബന്ധത്തിലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും ബന്ധങ്ങളില്‍ അതിര്‍ത്തിക്കു വലിയ പ്രാധാന്യമാണുള്ളത്. അതിര്‍ത്തിയില്‍ സമാധാനമാണുള്ളതെങ്കില് മേഖലയാകെ സ്ഥിരതയും അഭിവൃദ്ധിയും സംജാതമാകും. ഇതു വഴി ലോകസമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ദിശ പ്രദാനം ചെയ്യാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും. രാഷ്ട്രീയവും സുരക്ഷാപരവുമായ എല്ലാ വിഷയങ്ങളും ദല്‍ഹിയിലും അഹമ്മദാബാദിലുമായി നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംസാരിച്ചുകഴിഞ്ഞു. സാമ്പത്തിക ബന്ധങ്ങള്ക്കുപരി ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നതുമായ സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനും തുടര്‍ച്ചയായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഭാരതത്തിലെ കമ്പനികള്‍ക്ക് ചൈനയില്‍ നിക്ഷേപം നടത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ജിങ്ങ്പിങ് പറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ ചൈനീസ് നിക്ഷേപകര്ക്കാവശ്യമായതെല്ലാം നല്കാന് ഭാരതവും തയ്യാറാണ്.
നാഥുലാ പാസ് വഴി കൈലാസ് മാനസസരോവരിലേക്കുള്ള പുതിയ പാതയ്ക്ക് ചൈനീസ് പ്രസിഡന്റ് അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഉത്തരാഖണ്ഡില്‍ നിന്നാരംഭിക്കുന്ന പാതയുടെ തുടര്പാതയായി ഇതു നിലവില്‍വരും. പുതിയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കൈലാസ യാത്ര മോട്ടോര്വാഹനങ്ങളിലൂടെ സാധ്യമാകും. വയസ്സായ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകുമത്. യാത്രാ ദൈര്‍ഘ്യം കുറയുന്നതും മഴക്കാലത്തെ അപകടങ്ങളില്‍ നിന്നും പുതിയ പാത രക്ഷയേകും. ഇതിനു പുറമേ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് കൈലാസ യാത്രയും സാധ്യമാകും.
ചൈനയുടെ വിസ നയത്തിലും നദീജല വിഷയത്തിലും പുതിയ നിലപാടുകള്‍ വന്നിരിക്കുന്നത് പരസ്പരമുള്ള ബന്ധത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്,ചൈന, ഭാരത, മ്യാന്മാര് ഇടനാഴിയുടെ പുനരുദ്ധാരണം സമാധാനത്തിനും സഹകരണത്തിനും പുതിയ അധ്യായങ്ങള്‍ തുറക്കുമെന്ന് ഉറ
പ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: