ന്യൂദല്‍ഹി: സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഭാരതം വിയറ്റ്നാമിന് നൂറ് ദശലക്ഷം യുഎസ് ഡോളര്‍ വായ്പ നല്‍കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. നാല് ദിവസത്തെ വിയറ്റ്നാം സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ രാഷ്ട്രപതി പ്രത്യേക വിമാനത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. 2020ഓടുകൂടി വിയറ്റ്നാമുമായി 1500 കോടിയുടെ വ്യാപാര ലക്ഷ്യമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദശകങ്ങളായി വിയറ്റ്നാം സമ്പദ്വ്യവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യത്തിനും വ്യവസായത്തിനും വലിയ സാധ്യതകളാണ് ഉള്ളത്.
അടിസ്ഥാന വികസന മേഖലയിലും കൃഷി അനുബന്ധ മേഖലകളിലും നിര്‍മ്മാണമേഖല, ഹൈഡ്രോ കാര്‍ബണ്‍, വൈദ്യൂതി തുടങ്ങിയ മേഖലകളിലും ബിസിനസ് പങ്കാളിത്തവും യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് തുടര്‍ച്ചയായി ഒക്ടോബറില്‍ വിയറ്റ്നാം പ്രധാനമന്ത്രി വ്യവസായ പ്രതിനിധികള്‍ക്കൊപ്പം ഭാരതം സന്ദര്‍ശിക്കും.
ജെറ്റ് എയര്‍വെയ്സ് നവംബര്‍ അഞ്ച് മുതല്‍ ഹോച്ചിമിന്‍ നഗരത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കും. 2015ഓടെ വിയറ്റ്നാം എയര്‍ലൈന്‍സും ഭാരതത്തിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കും. ഇത് വാണിജ്യ, ടൂറിസ, വിദ്യാഭ്യാസരംഗങ്ങളില്‍ അനന്ത സാധ്യതകളാണ് തുറക്കുക. ബുദ്ധന്റെ നാട്ടിലേക്ക് വിയറ്റ്നാം നേതൃത്വത്തെയും ജനങ്ങളെയും സ്വാഗതം ചെയ്തതായും രാഷ്ട്രപതി പറഞ്ഞു. വിയറ്റ്നാമിലെ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ 1966ലെ സ്വാതന്ത്ര്യ സമരത്തില്‍ വിയറ്റ്നാമിന് ഭാരതജനതയുടെ പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടകാര്യവും രാഷ്ട്രപതി അനുസ്മരിച്ചു.
ശ്രീബുദ്ധന്റെ സ്മരണയില്‍ വിയറ്റ്നാമിന് ബോധിവൃക്ഷതൈ സമ്മാനമായി നല്കി. 1959ല്‍ ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നട്ട ബോധിവൃക്ഷം വളര്‍ന്ന് പന്തലിച്ച് ഇരു രാഷ്ട്രങ്ങളുടെയും സൗഹൃദ പ്രതീകമായി നില്ക്കുന്ന കാര്യവും രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു.
രാഷ്ട്രപതിക്കൊപ്പം പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും, പാര്‍ലമെന്ററി സംഘവും വിയറ്റ്നാം സന്ദര്‍ശനത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: