ആലപ്പുഴ: മനുഷ്യനെ നന്മയുടെ മാര്‍ഗത്തിലൂടെ ധര്‍മ്മം കൈവിടാതെ നേരായ വഴിയിലേക്ക് നയിക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ അമൃതവാണികള്‍ ‘അമൃതോപദേശ’മായി കഥകളി അരങ്ങിലുമെത്തുന്നു. പ്രശസ്ത കഥകളി നടനും ആട്ടക്കഥാകൃത്തുമായ കലാമണ്ഡലം ഗണേശനാണ് അമൃതാനന്ദമയിയുടെ ഉപദേശങ്ങള്‍ കഥകളി അരങ്ങിലെത്തിക്കുന്നത്.
അമ്മയുടെ ജന്മനക്ഷത്ര ദിനമായ ഈമാസം 14ന് അമ്മയുടെ മുന്നിലാണ് ആദ്യമായി കഥകളി അവതരിപ്പിക്കുന്നതെന്ന് ഗണേശന് പറഞ്ഞു. അമ്മയായി രംഗത്തെത്തുന്നതും ഗണേശനാണ്. നന്മയുടെ പ്രകാശം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തിന്മയുടെ പ്രതീകമായ തമസിന്റെ ആത്യന്തിക പരാജയമാണ് ആട്ടക്കഥയുടെ ഇതിവൃത്തം. ജീവാത്മാവിനെയും പരമാത്മാവിനെയും രണ്ടായി കണ്ടതാണ് പ്രപഞ്ചത്തിലെ സര്‍വദുഃഖത്തിനും കാരണം. എല്ലാവരും ഒരമ്മയുടെ മക്കളാണെന്നറിയുമ്പോള് സകല ദുഃഖവും വിദ്വേഷവും ഇല്ലാതാകുമെന്നും അമ്മ പറയുന്നു. ഈ സന്ദേശമാണ് കഥകളിയിലൂടെ പ്രചരിപ്പിക്കുന്നത്.
രണ്ടര മണിക്കൂര്‍ കഥകളിയില്‍ ഏഴ് രംഗങ്ങളാണുള്ളത്. അമ്മ, തമസ്, സുധവസ്, സുമനസ്, വചസ്, ശ്രവസ്, ചക്ഷ്യസ്, ദുര്‍ഗ എന്നിങ്ങനെ എട്ട് കഥാപാത്രങ്ങളാണ് കഥയിലുള്ളത്.
അമ്മയില്‍ നിന്ന് അനുവാദം വാങ്ങിയാണ് അമൃതോപദേശം ആട്ടക്കഥ തയാറാക്കിയത്. 2013 മെയ് മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ വിനിയോഗിച്ചാണ് ആട്ടക്കഥ പൂര്‍ണമായും തയ്യാറാക്കിയത്. അമ്മയുടെ മുന്നില്‍ ചൊല്ലിയാട്ടം അവതരിപ്പിക്കുകയും ചെയ്തു. ആട്ടക്കഥയ്ക്ക് സംഗീതം പകര്‍ന്നത് കലാമണ്ഡലം സജീവ്കുമാറാണ്. ബീയാര്‍ പ്രസാദും, പ്രൊഫ.ആര്. രാമരാജവര്മ്മയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
നാലു പതിറ്റാണ്ടിലേറെയായി കഥകളി രംഗത്ത് സജീവസാന്നിദ്ധ്യമായ ഗണേശന് ആലപ്പുഴ കളര്‍കോട് സ്വദേശിയാണ്. ഇതിനുമുമ്പ് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതവും ഗണേശന് കഥകളിയാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെ ആധാരമാക്കി കഥകളിയായി അവതരിപ്പിച്ച ഗുരുദേവ മാഹാത്മ്യം ഏറെ ജനശ്രദ്ധ നേടിയിരുന്നു. തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയെ കേന്ദ്രബിന്ദുവാക്കിയും കഥകളി അവതരിപ്പിച്ചിരുന്നു.
സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുന്ന അമ്മയുടെ സാരോപദേശങ്ങള്‍ കഥകളിയിലൂടെ തലമുറയിലേക്ക് എത്തിക്കണമെന്ന ആഗ്രഹമാണ് അമൃതോപദേശം ആട്ടക്കഥയിലേക്ക് നയിച്ചതെന്ന് ഗണേശന് പറഞ്ഞു. മക്കള്‍ ഗാര്‍ഗിയും ഗൗതമും കലാരംഗത്ത് സജീവമാണ്. ഓട്ടന്തുള്ളല്, കഥകളി രംഗത്ത് ഇരുവരും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗായത്രിയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: