തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ കഴിയുന്നത്ര തടഞ്ഞ് കേരളത്തെ സുരക്ഷിത സംസ്ഥാനമാക്കാനുള്ള ആധുനിക പദ്ധതികള്‍ക്ക് ദുരന്തനിവാരണ അതോറിട്ടി രൂപം നല്കുന്നു.ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി.
ഫയര്‍ ഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേന, ദ്രുതകര്‍മ്മസേന തുടങ്ങിയവയുടെ സഹായം ലഭ്യമാക്കി കേരളത്തിലെ മലയോര പ്രദേശങ്ങളും കടലോര മേഖലകളും സംരക്ഷണ വലയത്തില്‍ ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയെന്നോണം കേന്ദ്രത്തോട് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും കത്തു നല്കി. പ്രകൃതിദുരന്തങ്ങള്‍ കൂടുതല്‍ കേരളത്തിലാണ്. അതുവഴി പ്രതിവര്‍ഷം നൂറില്‍ കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നുണ്ട്.
ഫയര്‍ഫോഴ്സിനെ ശക്തിപ്പെടുത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വെള്ളത്തിലും തീയിലും പെട്ടുപോകുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക പരിശീലനവും നല്‍കും.രക്ഷാപ്രവര്‍ത്തനത്തിന് ഹെലിക്കോപ്റ്റര്‍ വാങ്ങാന്‍ നേരത്തെ ആലോചിച്ചിരുന്നതാണ്. ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. കെ.പി. രാജേന്ദ്രന് റവന്യൂമന്ത്രിയായിരുന്നപ്പോള്‍ പഴയ ഹെലിക്കോപ്റ്ററെങ്കിലും വാങ്ങാനായിരുന്നു ഉദ്ദേശിച്ചത്.ഇപ്പോള്‍ ഹെലിക്കോപ്റ്റര്‍ വാങ്ങുന്നതിനെ ക്കുറിച്ച് വകുപ്പ് ഗൗരവമായി ആലോചിക്കുകയാണ്. സുരക്ഷിത സംസ്ഥാനം പദ്ധതിക്ക് 30 കോടി രൂപയെങ്കിലും വേണ്ടിവരും.
രണ്ടു വര്‍ഷംകൊണ്ട് സുരക്ഷിത സംസ്ഥാനം പദ്ധതി പൂര്‍ത്തിയാകും. വെള്ളച്ചാട്ടം, കടല്‍ത്തീരങ്ങള്‍, കുളിക്കടവുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വന്‍ ഗര്‍ത്തങ്ങള്‍, ഉയരം കൂടിയ വിേേനാദ സഞ്ചാരമേഖല എന്നിവിടങ്ങളില്‍ അപായ സൂചനകളും ആ പ്രദേശത്തെ കുറിച്ചുള്ള ചെറുവിവരണങ്ങളും അടങ്ങുന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കും. പത്തനംതിട്ട ജില്ലയില്‍ ഇടിമിന്നല്‍ രക്ഷാചാലകങ്ങള്‍ വ്യാപകമായി സ്ഥാപിക്കും. വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ദ്രുതകര്‍മ്മ സേനകളുടെയും ദുരന്തനിവാരണ സേനയുടെയും സംഘങ്ങള്‍ എപ്പോഴും ഉണ്ടാകും.ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ സഹായം ലഭ്യമാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം തടയുന്നതിനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരും.ഡോപ്ലര്‍ റഡാര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ എട്ടു മണിക്കൂര്‍ മുമ്പ് തന്നെ ഉരുള്‍പൊട്ടല്‍ സാധ്യതയുടെ മുന്നറിയിപ്പ് ലഭിക്കും.കാര്‍മേഘങ്ങളുടെ നീക്കം, അന്തരീക്ഷ ഊഷ്മാവിലെ വ്യത്യാസം തുടങ്ങിയ ഘടകങ്ങള്‍ മനസ്സിലാക്കിയാണ് റഡാര്‍ ഉരുള്‍പൊട്ടല്‍ പ്രവചിക്കുന്നത്.ഡോപ്ലര്‍ റഡാറിന്റെ നിയന്ത്രണവും പരിപാലനവും കേന്ദ്രം നേരിട്ടാണ് നടത്തുന്നത്. ഡോപ്ലര്‍ റഡാറുകള്‍ അനുവദിച്ചിട്ടും അഞ്ചു വര്‍ഷമായി സ്ഥാപിക്കാത്തതിന് കാരണം എന്താണെന്ന് അറിയില്ലെന്നും അധികൃതര്‍ പറയുന്നു. അനുവദിച്ച രണ്ടെണ്ണത്തില്‍ ഒന്ന് തിരുവനന്തപുരത്താണ് സ്ഥാപിക്കാനുദ്ദേശിച്ചിരുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: