തിരുവനന്തപുരം: ഓണക്കാലത്ത് അത്തം മുതല്‍ ചതയം വരെ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് ചില്ലറ വില്പ്പനശാലകള്ക്കെതിരായ സമരം യുവമോര്‍ച്ച ശക്തിപ്പെടുത്തി. ഉത്രാട ദിനമായ ഇന്നലെ സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടപ്പിച്ചു. അടപ്പിച്ച ഔട്ട്ലെറ്റുകള് വീണ്ടും തുറക്കാതിരിക്കാനായി പ്രത്യേക താഴുകളിട്ട് പൂട്ടി. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി 25 ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കു മുന്നിലാണ് യുവമോര്‍ച്ചയുടെ സമരം നടന്നത്.
തലസ്ഥാന നഗരിയില്‍ മാത്രം 12 ബിവറേജസ് ഔട്ട്ലെറ്റുകള് ഇന്നലെ അടപ്പിച്ചു. ശക്തമായ പോലീസ് സന്നാഹത്തെയും അവഗണിച്ചാണ് പ്രവര്‍ത്തകര്‍ ഉപരോധസമരവുമായി മുന്നേറിയത്. കൊല്ലത്ത് ഡീസന്റ് മുക്ക്, ചവറ, ആലപ്പുഴയില്‍ ചേര്‍ത്തല, കലവൂര്‍, കോട്ടയത്ത് പാല, എറണാകുളത്ത് വൈറ്റില, മലപ്പുറത്ത് വണ്ടൂര്‍, എടക്കര, കാസര്‍കോട് എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളാണ് ഇന്നലെ അടപ്പിച്ചത്. സമരങ്ങളിലെല്ലാം വന്‍ ബഹുജന പങ്കാളിത്തം ഉണ്ടായതായി യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ സമാധാനപരമായി ബിവേറജസ് ഔട്ട്ലെറ്റുകള് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ പി.സുധീര്‍ ആരോപിച്ചു. ഇന്നലെ മാത്രം തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നായി 30 ലധികം യുവമോര്‍ച്ച പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവമോര്‍ച്ചയുടെ ഈ സമരം ചതയം ദിനം വരെ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: