പത്തനംതിട്ട: ആചാരപെരുമയില്‍ തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും പുറപ്പെട്ടു. ഇന്നലെ വൈകിട്ട് 6.20 ഓടെ ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണതോണി ആറന്മുളയിലേക്ക് പുറപ്പെട്ടത്. ഭഗവാന് ഓണ വിഭവങ്ങള്‍ നല്കുന്ന കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിയോടൊപ്പം തിരുവോണ തോണിയിലുണ്ട്. നാല് പള്ളിയോടങ്ങള്‍ തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നു. തോണിയെ യാത്രയാക്കാന്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് പകരാനുള്ള ദീപവും തിരുവോണ വിഭവങ്ങളോടൊപ്പം തോണിയിലുണ്ട്. ഈ ദീപം ആറന്മുള ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞ് കെടാവിളക്കിലെ ദീപം അണയ്ക്കുകയും തുടര്‍ന്ന് കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദീപം തെളിയിക്കുകയും ചെയ്യും. തിരുവോണനാള്‍ പുലര്‍ച്ചെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന മങ്ങാട്ട് ഭട്ടതിരിയെ ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്ര ഉപദേശകസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കും. തിരുവോണ തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണ് തിരുവോണ സദ്യ ഒരുക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുമാരനല്ലൂരില്‍ നിന്നും അറിയിപ്പ് തോണിയില്‍ മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലേക്ക് യാത്രതിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: