അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെതുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള റെയില്‍ ഗാതാഗതത്തെ മഴ കാര്യമായി ബാധിച്ചു. മഴയെതുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ മിക്ക ട്രെയിനുകളും സര്‍വ്വീസ് നടത്തിയില്ല. പല സര്‍വ്വീസും റദ്ദാക്കി. ചില ട്രെയിനുകള്‍ രണ്ട് മണിക്കൂറോളം വൈകിയാണ് എത്തിയത്.
മഴ കനത്തതോടെ റോഡ് ട്രാഫിക് സംവിധാനവും അവതാളത്തിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി വെള്ളത്തിലായിരിക്കുകയാണ്.
ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ഗ്രാമങ്ങളില്‍ കഴിയുന്നവരെ അടുത്ത ക്ഷേത്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വലസാദിലെ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. മഴയെത്തുടര്‍ന്ന് വാര്‍ത്താവിനിമയബന്ധം പൂര്‍ണമായും തകരാറിലായ 14 ഗ്രാമങ്ങളില്‍ സുരക്ഷാ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍കൂടി മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുടര്ന്നുവിടേണ്ടി വരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ശമിക്കുംവരെ മുഴുവന്‍ സമയവും ജാഗരൂകരായിരിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. തിങ്കളാഴ്ച രാത്രി മുതല്‍ തെക്കന്‍ ഗുജറാത്തില്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 32.77 ശതമാനം മഴ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നതെന്നും അടുത്ത രണ്ടുദിവസം കൂടി മഴതുടരുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: