ന്യൂദല്‍ഹി: രാഷ്ട്രപതിഭവന് മ്യൂസിയം പൊതുജനങ്ങള്‍ക്കായി നാളെ തുറക്കും. സന്ദര്‍ശകരെ ചരിത്രത്തിലൂടെ കൈപിടിച്ച് നടത്തിക്കുകയാണ് മ്യൂസിയത്തിലൂടെ രാഷ്ട്രപതിഭവന്. ഇതിലൂടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും നേട്ടങ്ങളുടെയും അഭിമാനനിമിഷങ്ങളിലൂടെ ദേശസ്നേഹം നിറയ്ക്കുകയാണ് ലക്ഷ്യം. ദല്‍ഹി ദര്‍ബാര്‍ നടത്തി ജോര്‍ജ് അഞ്ചാമന് രാജാവും രാജ്ഞിയും ന്യൂദല്‍ഹിയെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ അപൂര്‍വദൃശ്യം സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. അന്നത്തെ, യഥാര്‍ഥ സിംഹാസനം കാണണമെങ്കില്‍ രാഷ്ട്രപതി ഭവനിലെ ഈ മ്യൂസിയത്തില്‍തന്നെ എത്തണം. ദില്ലി ദര്‍ബാറുകളുടെ ചരിത്രവും സന്ദര്‍ശകര്‍ക്ക് ശബ്ദരേഖയിലൂടെ പഠിക്കാം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടിഷ് മേധാവികളുമായുള്ള കൂടിക്കാഴ്ച, ജവാഹര്‍ലാല്‍ നെഹ്രു, പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, മൗണ്ട് ബാറ്റണ്‍ പ്രഭു തുടങ്ങിയ ചരിത്രനായകരും സന്ദര്‍ഭങ്ങളുമൊക്കെ വിവിധ ദൃശ്യങ്ങളായി സന്ദര്‍ശകര്‍ക്കു മുന്നിലെത്തുന്നു. ഇവരുടെയെല്ലാം ശില്പ്പങ്ങള് സംവദിക്കുന്നത് അന്നത്തെ ചരിത്രഘട്ടങ്ങളുമായി കൂട്ടിയിണക്കിയാണ്. അവയെല്ലാം ദൃശ്യ-ശ്രാവ്യ സംവിധാനത്തിലൂടെ സന്ദര്‍ശകരെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നു. ഡോ.രാജേന്ദ്ര പ്രസാദിന് ഇന്റോനേഷ്യന്‍ പ്രസിഡന്റ് സമ്മാനിച്ച ഗ്രാമ്പൂ ബോട്ട് ആരെയും അതിശയിപ്പിക്കും.
രാഷ്ട്രപതി ഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് ബാങ്കിനും പോസ്റ്റ് ഓഫീസിനും പുതിയ കെട്ടിടങ്ങളുമായി. രാഷ്ട്രപതി ഭവനിലെ അപൂര്‍വശേഖരം എക്കാലത്തേക്കും സംരക്ഷിക്കുകയാണ് പുതിയ മ്യൂസിയത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മാധ്യമ സെക്രട്ടറി വേണു രാജാമണി പറഞ്ഞു. ഇന്‍ടാക് എന്ന പുരാവസ്തു സംരക്ഷണ ഏജന്‍സിയുമായുള്ള ചര്‍ച്ചയില്‍ നിന്നാണ് പുതിയ മ്യൂസിയമെന്ന ആശയം ഉടലെടുത്തതെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ അറിയിച്ചു. രാഷ്ട്രപതി ഭവനെ കൂടുതല്‍ ജനങ്ങളുമായി അടുപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കഥ പറയും മ്യൂസിയമാണ് വികസിപ്പിച്ചിട്ടുള്ളതെന്ന് അതിനു സാക്ഷത്കാരം നല്കിയ ഡോ. സരോജും ഘോഷും അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി ഭവനില്‍ പൊതുസന്ദര്ശനമുള്ള വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേ പുതിയ മ്യൂസിയത്തിലും പ്രവേശനമുള്ളൂ. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായിരിക്കും പ്രവേശനം. മദര്‍ തെരേസ ക്രസന്റ് റോഡിലെ 30-ാം നമ്പര്‍ കവാടത്തിലൂടെയാണ് പ്രവേശനം.
നാളെ മുതല്‍ ഒക്ടോബര്‍ 30വരെ പ്രവേശനം സൗജന്യമായിരിക്കും. രാഷ്ട്രപതിഭവന് വെബ്സൈറ്റിലൂടെ പ്രവേശനത്തിനായി ബുക്ക് ചെയ്യാവുന്നതാണ്.
നവംബര്‍ ഒന്ന് മുതല്‍ ഒരാള്‍ക്ക് 25രൂപ പ്രവേശന ഫീസ് ഈടാക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 30പേര് വരെയുള്ള സന്ദര്‍ശക സംഘത്തിന് 600രൂപയാണ് പ്രവേശന ഫീസ്. കൂടുതല്‍ വരുന്നവര്‍ക്ക് 25രൂപ വീതം നല്‍കണം. ഈയിനത്തില്‍ ലഭിക്കുന്ന ഫീസ് മ്യൂസിയത്തിന്റെ നവീകരണത്തിനും പൊതുജനങ്ങളുടെ സൗകര്യങ്ങള്‍ക്കുമായിരിക്കും ചെലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: