സഹരണ്‍പൂര്‍: ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ നിരോധനാജ്ഞ താത്ക്കാലികമായി പിന്‍വലിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തു. മൂന്നു പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പടെ 24 പേര്‍ക്ക് പരിക്കേറ്റു. ആരാധനാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രദേശത്ത് പുതിയതായി അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് എഡിജിപി മുകള്‍ ജോയേല്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്നും ജില്ലാ മജിസട്രേറ്റ് സന്ധ്യാ തിവാരി അറിയിച്ചു. സംഭവത്തില്‍ 22 കടകളും 15 വാഹനങ്ങളും അഗ്നിക്കിരയായിരുന്നു. അതേസമയം കലാപ പ്രദേശം നിരീക്ഷിക്കാന്‍ ഡ്രോണുകളുടെ സഹായം തേടുമെന്ന് പോലീസ്. വളരെ ഇടുങ്ങിയ വഴികളാണ് തെരുവുകളിലേക്കുള്ളത്. അതിനാല്‍ പോലീസുകാര്‍ക്ക് അത്രയെളുപ്പം ഇവിടേയ്ക്ക് കടന്നെത്താനാകില്ല. കലാപകാരികള്‍ ഈ സാഹചര്യം പരമാവധി മുതലാക്കുകയാണ്. അതിനാല്‍ തെരുവുകള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും ഐജി അലോക് ശര്‍മ അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും പാലും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഉത്തരവുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് 6,000 അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: