ന്യൂദല്‍ഹി: ഗൂഗിളിനെതിരെ സിബിഐ അന്വേഷണം. 2013-ല്‍ അമേരിക്കന്‍ കമ്പനി സംഘടിപ്പിച്ച ഗൂഗിള്‍ മാപ്പത്തോണ്‍ എന്ന മത്സര പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്്. രാജ്യത്തെ അതീവ സുരക്ഷാ പ്രദേശങ്ങള്‍, പ്രതിരോധ മേഖലകള്‍ എന്നിവ നിയമം ലംഘിച്ച് ഗൂഗിള്‍ മാപ്പിലൂടെ നല്‍കിയെന്നാണ് കേസ്. ഈ മേഖലകളെ ഗൂഗിള്‍ മാപ്പിലൂടെ നല്‍കുന്നതിനെ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സര്‍വെയര്‍ ജനറലിന്റെ ഓഫീസാണ് ഗൂഗിളിനെതിരെ സിബിഐയ്ക്ക് പരാതി സമര്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഭാരതത്തിന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശങ്ങള്‍ പോലും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കുറ്റകരമാണെന്നും സിബിഐയ്ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2013- ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഗൂഗിള്‍ മത്സരം സംഘടിപ്പിച്ചത്. എന്നാല്‍ ഭാരതത്തിലെ ഔദ്യോഗിക മാപ്പിംഗ് ഏജന്‍സിയായ സര്‍വെയറുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച അനുമതി ഗൂഗിള്‍ വാങ്ങിയിരുന്നില്ല. പരസ്യമാക്കാന്‍ പറ്റാത്ത അതീവ സുരക്ഷാ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഗൂഗിള്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറണമെന്നും സര്‍വെ ഓഫ് ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചോ, നിയന്ത്രണങ്ങളെക്കുറിച്ചോ തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് ഗൂഗിളിന്റെ വാദം. കൂടുതല്‍ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെക്കാനാവില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഭാരതത്തിന്റെ രൂപരേഖയുള്‍പ്പെടെ പ്രധാന നഗരങ്ങള്‍, സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ എന്നിവയടക്കം അമേരിക്ക ആസ്ഥാനമായ കമ്പനിക്ക് അയച്ചു നല്‍കാനാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യം ദല്‍ഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: