ന്യൂദല്‍ഹി: ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടവരാണ് പാര്‍ട്ടിയിലെ വനിതാ അംഗങ്ങളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധിവരെ അത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ മഹിളാമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുവാനും ദുര്‍ബ്ബലമായ മേഖലകളെ ശക്തിപ്പെടുത്താനും അവര്‍ക്ക് സാധിക്കും. പ്രത്യേകിച്ച് തെക്ക്, വടക്ക് -കിഴക്കന്‍ മേഖലകളില്‍, അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ സ്ത്രീസമൂഹത്തിന് പരിഗണന നല്കുന്ന പാര്‍ട്ടിയാണ് ബിജെപി. നരേന്ദ്രമോദി സര്‍ക്കാരില്‍ ഏഴ് വനിതകള്‍ക്കാണ് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു വനിതാ വിദേശകാര്യമന്ത്രി ഭാരതത്തെ പ്രതിനിധീകരിച്ച് ലോകം മുഴുവന്‍ പര്യടനം നടത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഓരോ സംസ്ഥാനങ്ങളിലും മണ്ഡലം അടിസ്ഥാനമാക്കി സ്ത്രീകള്‍ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം- ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: