തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് തട്ടിയെടുക്കാന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് കൂട്ടുനിന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇന്നലെ നിയമസഭയിലാണ് വിഎസ് ചീഫ് സെക്രട്ടറിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തുവന്നത്. ചീഫ് സെക്രട്ടറിയുടെ സ്വത്ത് സംബന്ധിച്ച് കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വിഎസ് വ്യക്തമാക്കി.
തലസ്ഥാന നഗരത്തില്‍ പാറ്റൂര്‍ ജംഗ്ഷനില്‍ 8 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് മുംബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കൈയേറാനാണ് ചീഫ് സെക്രട്ടറി കൂട്ടുനിന്നത്. വാട്ടര്‍ അഥോറിറ്റിയുടെ സ്വിവറേജ് ലൈന്‍ കടന്നുപോകുന്ന സ്ഥലമാണിത്. ചട്ടവിരുദ്ധമായി വാട്ടര്‍ അഥോറിറ്റിയുടെ 17 സെന്റ് സ്ഥലം ഈ കമ്പനി കൈയേറിയതായി സിഎജിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് ഏകദേശം 8 കോടി രൂപ വിലവരും. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി 18ന് അത് മാറ്റി ലവന്ഡ് റവന്യു കമ്മിഷണര്‍, വാട്ടര്‍ അഥോറിറ്റി ചെയര്മാന് മാനേജിംഗ് ഡയറക്ടര്‍, സര്‍വേ ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഒരു സമിതിക്ക് ഇത് പരിശോധിക്കുന്നതിന് രൂപം നല്കി.
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സ്വിവറേജ് പൈപ്പ്ലൈനാണ് ഇതുവഴി കടന്നുപോകുന്നതെന്ന് ഈ സമിതി കണ്ടെത്തി. എന്നാല്‍ അത് എത്രയും വേഗം മാറ്റിക്കൊടുക്കണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന്റെ ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാവ് വഹിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ അതുവഴി അവരുടെ നിര്‍മ്മാണത്തിന് കോട്ടം വരാത്തവിധത്തില്‍ പൈപ്പ് കൊണ്ടുപോകാം. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ജലഅഥോറിറ്റി എംഡിക്ക് നിര്‍ദ്ദേശം നല്‍കണം. അതിനുശേഷം സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് സര്‍വേ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 2ന് കത്തും കൊടുത്തിട്ടുണ്ട്. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് മുമ്പ് വര്‍ഷങ്ങളായി സര്‍ക്കാര്‍ പുറമ്പോക്കില്‍ കിടക്കുന്ന പൈപ്പലൈന്‍ വാട്ടര്‍ അഥോറിറ്റിയുടേതല്ലെന്ന് പറഞ്ഞത് ചീഫ് സെക്രട്ടറിയുടെ കാര്‍മ്മികത്വത്തിലാണ്. ആര്‍ക്കാണ് ഈ അഴിമിതിയില്‍ പങ്കെന്ന് വ്യക്തമാക്കണം. ചീഫ് സെക്രട്ടറിക്കെതിര താനുയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: