ശബരിമല: പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാതെയുള്ള വികസനം മാത്രമേ ശബരിമലയില്‍ പാടുള്ളൂ എന്ന് ദേവഹിതം. ഇന്നലെ സന്നിധാനത്ത് സമാപിച്ച അഷ്ടമംഗല ദേവപ്രശ്നത്തിലാണ് ദേവഹിതം വെളിവായത്. മാളികപ്പുറത്തിപ്പോള് നടക്കുന്ന ഗുരുതിയില്‍ പോരായ്മകളേറെയുണ്ട്. ഇത് പഴയ സമ്പ്രദായത്തില്‍ നിന്നും വ്യതിചലിച്ചു.
പതിനെട്ടാംപടിയുടെ ഘടനയില്‍ മാറ്റം വരുത്താന്പാടില്ല. അവിടുത്തെ മേല്‍പ്പുര മാറ്റേണ്ടതില്ല. സന്നിധാനത്ത് ദേവസങ്കേതവുമായി അടുത്തുള്ള മരങ്ങള്‍ മുറിക്കരുത്. മരം മുറിച്ചുമാറ്റിയുള്ള വികസനം വേണ്ട. മുറിക്കേണ്ടിവന്നാല്‍ പകരം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. ഇത് കാനനക്ഷേത്രമാണ്. വനപ്രതീതിയും തനിമയും നിലനിര്‍ത്തണം. ദേവപ്രശ്നത്തിനായി ദൈവജ്ഞന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആയുധധാരിയെ കാണാന്‍ ഇടവന്ന നിമിത്തം ഇവിടെ വിശദീകരിച്ചു.
അടുത്ത ആറ് വര്‍ഷം ശബരിമലയില്‍ ദോഷകാലമായിരിക്കും. ഇവിടവുമായി ബന്ധപ്പെട്ടവരുടെ സ്വജനങ്ങള്‍ക്ക് ആപത്തുണ്ടാകും. നവംബര്‍ 7 മുതല്‍ രണ്ടര വര്‍ഷം ഏറ്റവും ദോഷകാലമാണ്. ദേവകോപം കൂടുതലാണ്. പൂജകള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. ഇത് പരിഹരിക്കണം. വര്‍ഷം തോറും സമസ്ത ദോഷ പരിഹാരത്തിന് മുറജപം നടത്തണം.
നിറപുത്തരി സ്വന്തമായി കൃഷി ചെയ്ത നെല്‍ക്കതിര്‍കൊണ്ട് നടത്തിയാല്‍ ഉത്തമം. ഉദയാസ്തമനപൂജ, കലശം, എന്നിവ കൂടുന്നതില്‍ ആചാര്യന്മാരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. ദേവകാര്യങ്ങളില്‍ മുടക്കം വരുത്തരുത്. അഷ്ടാഭിഷേകത്തിന് സമയ ക്ലിപ്തതവേണം. ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.
നട തുറന്നിരിക്കുന്ന ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കരുത്. പൂങ്കാവനത്തില്‍ എവിടെയോ വൈഷ്ണവകലയോടുകൂടിയ ദേവ ചൈതന്യമുണ്ട്. ഇത് ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്. ഇതിന് വര്‍ഷം തോറും പത്മമിട്ട് പൂജ നടത്തി ദേവനെ തൃപ്തിപ്പെടുത്തണം. പമ്പയില്‍ ക്ഷേത്രം നവീകരിക്കാം. പഴയ ഗണപതി വിഗ്രഹം ഉപേക്ഷിച്ച് പുതിയ വിഗ്രഹം പമ്പയില്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ശാസ്ത്ര വിധിപ്രകാരം പഴയ വിഗ്രഹത്തിന് ചൈതന്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കണം. അഭിഷേകത്തിനെടുക്കുന്ന ജലം ശുദ്ധമായിരിക്കണം. ഇതിന് പുഷ്ക്കരണീ തീര്‍ത്ഥം ഉപയോഗിക്കാം. മാളികപ്പുറത്തിന് സമീപമുള്ള പുഷ്ക്കരണീ തീര്‍ത്ഥം സ്ലാബിട്ട് അടച്ച നിലയിലാണ്. ഇത് ശുദ്ധീകരിച്ച് ഉപയോഗിക്കാം.
ശിവഭഗവാന് അനിഷ്ടമുണ്ട്. ഇതിന് ഉടന്‍ പരിഹാരം കാണണം. അഗ്നിദോഷം സംഭവിക്കാതിരിക്കാന്‍ ആതീവ ജാഗ്രത പുലര്‍ത്തണം. ദുര്‍മൃതി, നാല്ക്കാലി നാശം, വിപ്രനാശം, എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ധര്‍മ്മശാസ്താവിനെ പ്രീതിപ്പെടുത്തണം. ആരൂഡം ഊര്ത്ഥമുഖമായി വന്നത് ദോഷാധിക്യം വര്‍ദ്ധിപ്പിക്കും. മാളികപ്പുറത്തെ ഗോപുരം വൈകല്യമാണ്. ഇത് ഒഴിവാക്കാം. ഗോപുരം മഹാക്ഷേത്രങ്ങളില്‍ ദേവന്റെ പാദമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മാളികപ്പുറം കാവാണ്. ഇവിടെ പഴമ നിലനിര്‍ത്തി മതി ജീര്‍ണോദ്ധാരണം. നിവേദ്യങ്ങള്‍ക്ക് സ്വര്‍ണ്ണപ്പാത്രങ്ങള്‍ വേണം.
ഗുരുവായൂര്‍, മമ്മിയൂര്‍, ആറന്മുള, അച്ചന്‍കോവില്‍, ആര്യങ്കാവ്, പത്മനാഭസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ വഴിപാട് നടത്തണം. നിലയ്ക്കല്‍, പമ്പ, മാളികപ്പുറം ഉപദേവതകള്‍ ഇവിടേയും യഥോചിതം വഴിപാടുകള്‍ നടത്തണം. മാളികപ്പുറത്തെ ഭംഗംവന്ന നാഗവിഗ്രഹങ്ങള്‍ മാറ്റണം. തിരുവല്ലത്ത് പിതൃപൂജ നടത്തണം. വൈഷ്ണവ സാന്നിധ്യം കണ്ടതിനാല്‍ മണ്ഡലാരംഭത്തില്‍ പ്രത്യേക പ്രാര്‍ത്ഥനവേണം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പിടിപ്പണം സമര്‍പ്പിക്കണം. ആറന്മുള ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ കൊണ്ടുവരുമ്പോള്‍ പാല്‍പ്പായസം വഴിപാട് നടത്തണം. ഒന്നിച്ചുണ്ടാവുന്ന അപകട സാധ്യതകളെ പ്രത്യേകം ശ്രദ്ധിക്കണം.ശബരിമലയില്‍ നിത്യപൂജകളില്‍ ലോപമുണ്ട്.
ജ്യോതിഷ പണ്ഡിതനായ നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടന്നത.് പ്രശസ്ത ജ്യോതിഷരായ രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍, പൂക്കാട് കരുണാകരപ്പണിക്കര്‍, ജി.അഖിലേഷ് ബാബു പണിക്കര്‍ എന്നിവരും പങ്കെടുത്തു. തന്ത്രി കണ്ഠര് മഹേശ്വരര് , അദ്ദേഹത്തിന്റെ ചെറുമകന് മഹേഷ് മോഹനര്, കണ്ഠര് രാജീവരര്, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, അംഗങ്ങളായ സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് എന്നിവരും സന്നിഹിതരായിരുന്നു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: