തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയില്‍ പത്ര ഉടമകളുടെ പങ്കാളിത്തം അനിവാര്യമെന്ന് മന്ത്രി കെ.സി. ജോസഫ്. ഇപ്പോള്‍ സര്‍ക്കാരും പത്രപ്രവര്‍ത്തകരും മാത്രമാണ് അംശാദായം വഹിക്കുന്നത്. പെന്ഷന് തുക ഉയര്‍ത്തിയതും കൂടുതല്‍ പേര് പെന്ഷന് പദ്ധതിയില്‍ അംഗങ്ങളായതും മൂലം പത്ര ഉടമകളുടെ അംശദായം നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ്. ഇത് സംബന്ധിച്ച് പത്ര ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പി.സി. ജോര്‍ജിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
പെന്ഷന് കുടിശിക അടയ്ക്കുമ്പോള്‍ തുകയുടെ അമ്പത് ശതമാനം പിഴ ഈടാക്കാനുള്ള തീരുമാനം സര്‍ക്കാരിന്റേതല്ല. പത്ര പ്രവര്‍ത്തക യൂണിയന് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടുന്ന പെന്ഷന് കമ്മിറ്റിയുടെതാണ് തീരുമാനം. ഈ തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയാറാണ്. ട്രഷറി സേവിങ്ങ്സ് ബാങ്ക് വഴിയാണ് ഇപ്പോള്‍ പെന്ഷന് നല്‍കുന്നത്. മേയ് മാസത്തില്‍ ട്രഷറിയില്‍ നിന്നു പുതിയ രീതിയിലുള്ള ലിസ്റ്റ് ആവശ്യപ്പെട്ടതിനാലാണ് പെന്ഷന് മുടങ്ങിയത്. കഴിഞ്ഞ ദിവസം മുതല്‍ പെന്ഷന് വിതരണം ആരംഭിച്ചിട്ടുണ്ട്. 3000 രൂപയായിരുന്ന പത്രപ്രവര്‍ത്തക പെന്ഷന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 8000 രൂപയാക്കി. 634 വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ പെന്ഷന് ആനുകൂല്യം ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: