പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ തുടരുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രതിദിനം ആയിരത്തിലേറെ രോഗികളാണ് ചികിത്സതേടി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. ഇരുപത്തിരണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പതിമൂന്ന് ഡോക്ടര്‍മാരാണുള്ളത്. സര്ജന് ഇല്ലാതായിട്ട് മാസങ്ങളായി. ദിവസം ഇരുപതോളം പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ഒരു ഗൈനക്കോളജി ഡോക്ടറാണുള്ളത്.
പനി, പ്രമേഹം, രക്തസമ്മര്‍ദ്ദം, പേ വിഷബാധയ്ക്കുള്ള മരുന്നുകള്‍ പോലുമില്ല. ആശുപത്രി പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ്റ്റോറില്‍ അത്യാവശ്യംവേണ്ട യാതൊരു മരുന്നുമില്ല.
എല്ലാം പുറത്ത് മെഡിക്കല്‍ഷോപ്പില്‍നിന്നും വാങ്ങേണ്ട അവസ്ഥയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഐസിയു യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇതുവരെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. നിലവിലുള്ള ഐസിയും എക്സറേ റൂമും മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. മുനിസിപ്പല്‍ പേവാര്‍ഡ് പ്രവര്‍ത്തനയോഗ്യമല്ല. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റുകള് പൊതുജനങ്ങള്‍ക്ക് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.
മൂന്ന് മാസത്തിലൊരിക്കല്‍ കൂടുന്ന ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാതെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിന് വേണ്ടി മാത്രമാകുന്നു. അവസാനം ഇറങ്ങിപ്പോക്ക് നടത്തുന്നതോടുകൂടി കമ്മറ്റി അവസാനിക്കുകയാണ് പതിവ്. കുറച്ചുനാളുകളായി ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയില്‍ മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് നഗരസഭയുടേത്.
ആശുപത്രിയുടെ മുന്‍വശം വെള്ളക്കെട്ടുമൂലം നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആശുപത്രിയുടെ തെക്കു പടിഞ്ഞാറുവശം ടെയിലിട്ട ഭാഗത്തെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇത് തുറന്നുകൊടുത്താല്‍ ആശുപത്രിയിലേക്ക് വരുന്ന രോഗികളടക്കമുള്ള ആളുകള്‍ക്ക് വെള്ളം ചവിട്ടാതെ പോകുവാന്‍ സാധിക്കും. ആശുപത്രിയുടെ ദുരവസ്ഥയെക്കുറിച്ച് ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: