സഭയില്‍ ഇന്നലത്തെ താരം ജമീലാപ്രകാശം ആയിരുന്നു. അസഹിഷ്ണത വെളിപ്പെടുന്ന എഴുതിവായിക്കാറുള്ള ജമീല ചോദ്യോത്തരവേളയില്‍ മുല്ലപ്പെരിയാര്‍ ബോംബാണ് പെട്ടിച്ചത്. ഡാം സുരക്ഷാ സമതിയില്‍ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളുടെ ഉടമസ്ഥാവകാശം ഡാമുകള്‍ക്കായുള്ള തമിഴ്നാടിന്റെ അവകാശവാദം കേരളം എതിര്‍ത്തില്ലന്ന് ജമീലപ്രകാശം രേഖാമൂലം ഉന്നയിച്ചത്.
ഭരണപ്രതിപക്ഷത്തെ മുല്ലപ്പെരിയാര്‍ വീരന്മാര്‍ക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു.പ്രതിപക്ഷ ബഹളവും സഭയില്‍ പ്രസ്താവന നടത്താമെന്ന മുഖ്യമന്ത്രി യുടെ ഉറപ്പുമെല്ലാമായപ്പോള് ജമീല ശരുക്കും തീളങ്ങി. മുല്ലപ്പെരിയാര്‍ ഇപ്പംപൊട്ടും ഇപ്പം പൊട്ടുമെന്നറിയിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ജലമന്ത്രി സഭയിലുണ്ടായിരുന്നെങ്കിലും ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല. ഏതായാലും കേരളത്തിന്റെ പിടിപ്പുകേട് സഭയില്‍ പ്രകടമാകുന്ന നിമിഷങ്ങളായിരുന്നു കാണാനായത്.
കേരളത്തില്‍ കലാപമുണ്ടാകാത്തതിനു കാരണമെന്ത്?. നിയമസഭ ഉള്ളതിനാല്‍ എന്നതാണ് ജി. സുധാകരന്റെ ഉത്തരം. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. കലാപത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. നിയമസഭയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിനാല്‍ ജനം കലാപം നടത്തുന്നില്ല. എന്നാല്‍ സഭയില്‍ വെറും വാചകമടിയും വര്‍ത്തമാനവും മാത്രമെന്ന് ബോധ്യപ്പെട്ടാല്‍ കലാപമായിരിക്കും ഫലം. സഹകരണമേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളെ പ്രതിരോധിക്കണമെന്നാവശ്യപ്പെടുമ്പോഴാണ് സുധാകരന് കലാപകൊടി ഉയര്‍ത്തിയത്.
സഹകരണസംഘം ബില്‍ ഭേദഗതി ചെയ്യുന്നതില്‍ കലി തുള്ളിയ സുധാകരന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം പോയതിന്റെ കാരണവും കണ്ടെത്തി.
അലവലാതി താടിക്കാരനും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ അമേരിക്കന്‍ ചാരനുമാണ് മന്‍മോഹന്‍സിംഗിനെ വഴി തെറ്റിച്ചത്. ആരാണ് ഈ ആലുവാലിയ. ആരാണ് സാം പിട്രോഡ. നമ്മുടെ പിളേളര്‍ക്ക് അറിയാന്‍ കഴിയാത്ത എന്ത് കൂടുതല്‍ അറിവാണിവര്ക്കുള്ളത്. സുധാകരന്റെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് വി ഡി സതീശനാണ്. രാജീവവ്ഗാന്ധിയുടെ ഉപദേശകനായി വന്ന പിട്രോഡ നിസ്സാരക്കാരനെന്നു പറയാമോ? പിട്രോഡയുടെ പേര് ആലുവാലിയയുടെ കൂട്ടിച്ചേര്ത്തിലെ തെറ്റാണ് സതീശന് ചൂണ്ടിക്കാട്ടിയത്. യുപിഎ സര്‍ക്കാറിന്റെ പ്ലാനിംഗ് ബോര്‍ഡ് വൈസ്ചെയര്‍മാന്‍ അലവലാതിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു സതീശനെന്ന് ആരെങ്കിലും വിചാരിച്ചാലും തെറ്റുപറയാനാകില്ല.
വിഷയം സഹകരണസംഘം ബില്‍ ആയതിനാല്‍ ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷം തികഞ്ഞ സഹകരണത്തിലായിരുന്നു. സുധാകരനൊഴികെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ മഹത്വംമാത്രം പാടി പുകഴ്ത്തി.
റിസര്‍വ് ബാങ്ക് മാരീചന്റെ വേഷത്തില്‍ സഹകരണ മേഖലയെ വിഴുങ്ങാന്‍ വരുന്നതിന്റെ ഭീതിയായിരുന്നു ശ്രീരാമകൃഷ്ണന്. ആഗോളവല്‍ക്കരണത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തിയ ജനകീയ ബദലാണ് സഹകരണമേഖലയെന്നായിരുന്നു എ.കെ. ബാലന്റെ കണ്ടെത്തല്‍. ആഗോളവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രത്തിനെതിരെ ഒന്നിച്ചു പേരാടാന്‍ തയ്യാറാകണമെന്ന ആഹ്വാനവും ബാലന് നല്കി. മുന്‍സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ കോലിയക്കോട് കൃഷ്ണന്‍നായര്‍ സമയമേറെ എടുത്ത് പ്രസംഗിച്ചു. വിരസമായ പ്രസംഗത്തില്‍ വിവരങ്ങളൊന്നുമുണ്ടായില്ലന്നുമാത്രം
‘കൊണവതികാരം’ എന്ന് വി.എസ്. അച്ചുതാനന്ദന് പറഞ്ഞപ്പോള്‍ അംഗങ്ങള്‍ക്ക് സംശയം. എന്താണത്?. അര്‍ത്ഥം വിശദീകരിച്ചില്ലെങ്കിലും വി.എസ് ഒന്നുകൂടി നീട്ടിപറഞ്ഞു. കൊ ണ വ തി കാ രം. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ കഴിവില്ലായ്മയെ തുറന്നുകാട്ടാനാണ് വിഎസ് ഈ വാക്ക് ഉപയോഗിച്ചത്.
വകുപ്പില്‍ നടക്കുന്നത് എന്തെന്ന് മന്ത്രി അറിയുന്നില്ല. കുത്തിക്കുറിച്ച് കൊണ്ടുവന്ന് എന്തൊക്കെയോ വായിക്കുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അയല്പക്കക്കാരോട് ഒന്നു തിരക്കിയിട്ടെങ്കിലും വരാമായിരുന്നു. വി എസ് ഉപദേശിച്ചു. ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും റബ്ബര്‍ വില ഉയര്‍ത്താന്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന മുഖ്യമന്ത്രിയുടെ കുമ്പസാരം ചീഫ് വിപ്പിനെ തൃപ്തനാക്കിയില്ല. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കോടതിയിലെ ഒരു കേസും ഒക്കെ തടസ്സകാരണമായി മുഖ്യമന്ത്രി നിരത്തിയപ്പോള്‍ ജോര്‍ജ് അറിയേണ്ടത് റബ്ബറിന് വില കുറയുമ്പോള്‍ ടയറിന് വില കയറുന്നതെങ്ങനെ എന്നായിരുന്നു. ഉത്തരം പറഞ്ഞില്ലങ്കിലും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചീഫ് വിപ്പിനെകൂടി ക്ഷണിച്ച് ഉമ്മന്‍ചാണ്ടി നിസ്സഹായാവസ്ഥ തെളിയിച്ചു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: