കാക്കനാട്: പാലാരിവട്ടം-കുമാരപുരം നിര്‍ദ്ദിഷ്ട ദേശീയപാതയില്‍ അത്താണിക്കും പള്ളത്തുപടിക്കുമിടയില് പുറവന്‍കര ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ കാഞ്ഞിരക്കാട്ട് നടപ്പാലത്തില്‍ വിള്ളല്‍ വീണു. പാലത്തിനടിയിലെ കോണ്ക്രീറ്റുകള് ഇളകിമാറിയിട്ടും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. നിത്യേന നൂറുകണക്കിന് ഭാരം കയറ്റിയ ടോറസ് വാഹനങ്ങളാണ് ഈ പാലത്തിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്നത്.
പോര്ത്താട്ടുനട-ഇടച്ചിറ തോടിന് മുകളിലുള്ള ഈ പാലം 45 വര്‍ഷം മുമ്പ് പണിതതാണ്. ഇരുപത് വര്‍ഷം മുമ്പ് പാലത്തിന്റെ ഇരുവശവും വീതി കൂട്ടി പണിതിരുന്നു. പ്രധാന പാലവുമായി ചേരുന്ന വീതികൂടിയ ഭാഗത്തെ കോണ്‍ക്രീറ്റും കമ്പികളും അടര്‍ന്ന് മാറി വിടവായിത്തീര്ന്നു. ഇവിടെയാണ് അപകടം പതിയിരിക്കുന്നത്. ഇരുവശവും തകര്‍ന്നുകിടക്കുന്ന റോഡിനോടൊപ്പം പാലത്തിലെ കോണ്‍ക്രീറ്റെല്ലാം ഇളകി വെള്ളക്കെട്ടായി മാറിയതില്‍ ഈ അപകടക്കെണി കാണാന്‍ കഴിയില്ല. കാലവര്‍ഷമെത്തിയതോടെ അപകടസാധ്യത കൂടുകയാണ്.
വാഹനങ്ങള്‍ ഇടിച്ച് പാലത്തിനുവശത്തേയും കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്. ഇവിടെ റോഡുപണിക്കായി എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലത്തിലെ വിള്ളലുകള്‍ കണ്ടിട്ടും ‘പാലം അപകടത്തില്‍’ എന്ന ബോര്‍ഡുപോലും വയ്ക്കാനുള്ള സന്മനസ് കാണിച്ചില്ല. വീഗാലാന്റിലേക്കുള്ള വലിയ വാഹനങ്ങളും, സ്കൂള്‍, കോളേജ് വാഹനങ്ങളും ടിപ്പറുകളും ടോറസുകളും ഇടതടവില്ലാതെ പായുന്ന ഈ റോഡിലെ പാലത്തില്‍ പതിയിരിക്കുന്നു. അപകടം അധികൃതര്‍ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് വന്‍ ദുരന്തത്തിന് വഴിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: