ന്യൂദല്‍ഹി: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യജോലി രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളിലെ തടസങ്ങള്‍ നീക്കലാണ്. ഇന്ത്യ വിവിധ രാജ്യങ്ങളുമായുണ്ടാക്കിയിരിക്കുന്ന നികുതി കരാറുകളിലെ സൂക്ഷ്മാംശങ്ങളും സാധ്യതകളും കണ്ടെത്തുകയുമാണ് എസ്ഐടി ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. സ്വിറ്റ്സര്‍ലന്റുമായി ഇന്ത്യക്കുള്ള നികുതി കരാറുകളില്‍ എന്തെല്ലാം അനുകൂല ഘടകമുണ്ടെന്നു കണ്ടെത്തേണ്ടതുണ്ട്.
ഇന്ത്യ ഒട്ടേറെ രാജ്യങ്ങളുമായി നികുതി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ കരാറുകളിലെല്ലാം കടന്നുകൂടിയിട്ടുള്ള ‘രഹസ്യമാക്കിവെക്കല്‍’ എന്ന വ്യവസ്ഥ മറ്റ് അനേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നേടുന്നതിനു തടസമായി നില്ക്കുന്നു.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.എം. ഷായുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള എസ്ഐടി അര ഡസനോളം കള്ളപ്പണക്കേസുകളില്‍ പാതിവഴികടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യ അവലോകന യോഗത്തിനു ശേഷമുള്ള അതിവേഗ നടപടികളുടെ ഭാഗമാണിത്. പക്ഷേ, ഈ വിവരങ്ങള്‍ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ ആവില്ല. കാരണം നികുതി കരാറുകളില്‍ അങ്ങനെയൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി)യും ഇങ്കം ടാക്സ് വിഭാഗത്തിന്റെയും പക്കലുള്ള ഈ വിവരങ്ങള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ സാധിക്കുന്ന തരത്തില്‍ നിയമ നിര്‍മാണത്തിനും വ്യവസ്ഥകളില്‍ മാറ്റം വരുന്നുന്നതിനും ബന്ധപ്പെട്ട കോടതികളെയോ വിദേശ സ്ഥാപനങ്ങളെയോ സമീപിക്കാന്‍ എസ്ഐടി ആലോചിക്കുന്നുണ്ട്.
“നിലവില്‍ എല്‍ജിടി ബാങ്കില്‍നിന്ന് ഇന്ത്യക്ക് ലഭിച്ച രേഖകളില്‍ പലതും മറ്റൊരു ഏജന്‍സിക്കും കൈമാറാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികള്‍ ആകെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഈ രേഖകള്‍ ഏജന്‍സികള്‍ക്ക് നല്കാനായാല് നിയമനടപടികള്‍ വളരെ വേഗം തുടങ്ങാനും പൂര്‍ത്തിയാക്കാനും കഴിയുമെന്ന്,” ഉദ്യോഗസ്ഥര്‍ പറയുന്നു.
ജര്‍മ്മന്‍ അധികൃതര്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് ലിച്റ്റന്സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 16 വ്യക്തികള്‍ക്ക് 24.66 കോടി രൂപ പിഴയിട്ടിട്ടുണ്ട്. 2010-ലാണ് ജര്‍മ്മനി ഈ വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: