ആറന്മുള: പ്രകൃതി സംരക്ഷണ സമര ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടതാണ് ആറന്മുള സമരമെന്ന് വിമാനത്താവള വിരുദ്ധ ഏകോപനസമിതി ചെയര്‍പേഴ്സണ്‍ കവയത്രി സുഗതകുമാരി.
ലോകപരിസ്ഥിതിദിനമായ ഇന്നലെ ആറന്മുളയില് നടന്ന ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു സുഗതകുമാരി.
കേരളത്തിന് മാതൃകയായ ധര്‍മ്മസമരത്തില്‍ ഇതുവരെ കാണാത്ത കൂട്ടായ്മയാണ് രൂപപ്പെട്ടത്. വ്യത്യസ്ഥ ചിന്താധാരയുള്ളവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി കൈകോര്‍ത്ത് അത്ഭുതം സൃഷ്ടിച്ചു.
സത്യം തെളിയിക്കാന്‍ നിയമയുദ്ധം തന്നെ വേണ്ടിവന്നെങ്കിലും ഇന്ത്യയിലെ പാരിസ്ഥിതിക സമരത്തില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി ചരിത്രമാണ്. പ്രായോഗിക ബുദ്ധിയോടെ എല്ലാവരേയും ഏകോപിപ്പിച്ച് സമരം നയിച്ച പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനത്തെ സുഗതകുമാരി പ്രത്യേകം പ്രശംസിച്ചു.
വിമാനത്താവളത്തിനെതിരായ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ സ്വകാര്യ കമ്പനി അപ്പീല്‍ നല്കിയാല് സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ നിയമപോരാട്ടം തുടരേണ്ടിവന്നേക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് ഒരു പരിവര്‍ത്തനം ഉണ്ടാക്കിയിട്ടുണ്ട്.
പുതിയ കേന്ദ്രസര്‍ക്കാരിന് വിമാനത്താവളത്തിനെതിരായ വ്യക്തമായ നിലപാടുണ്ട്. ഇത് പല ഘട്ടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണ് ആറന്മുളയിലേപ്പോലെ ജനകീയ കൂട്ടായ്മകള്‍ ആവശ്യമായി വരുന്നത്. വിമാനത്താവള പദ്ധതിക്ക് പിന്നിലുള്ള ശക്തികള്‍ പ്രബലരായതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, മുന്‍മന്ത്രി ബിനോയ് വിശ്വം, കെ.കൃഷ്ണന്‍കുട്ടി, വി.എന്‍.ഉണ്ണി, പി.പ്രസാദ്, കെ.അനന്തഗോപന്‍, മാലേത്ത് സരളാദേവി, പീലിപ്പോസ് തോമസ്, എ.പത്മകുമാര്‍, കെ.കെ.റോയിസണ്‍, പി.ഇന്ദുചൂഡന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: