ന്യൂദല്‍ഹി: എെന്റ ഔദ്യോഗിക ജീവിതത്തില്‍ ഇതാദ്യമായാണ് ഞാന്‍ ഒരു പ്രധാനമന്ത്രിയുമായി സ്വതന്ത്രമായി, ഭയമില്ലാതെ, തുറന്ന മനസോടെ ആശയവിനിമയം നടത്തുന്നത്.വളരെയേറെ കര്മ്മോന്മുഖനാക്കുന്ന ഒന്നായിരുന്നു അത്. ആശയങ്ങളുടെ ഒഴുക്കായിരുന്നു അതില്‍…. ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത് മറ്റാരുമല്ല, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത്. കേരളത്തില്‍ ഏറെക്കാലം സേവനമനുഷ്ടിച്ച അമിതാഭ് കാന്ത് അടുത്ത കാലത്താണ് കേന്ദ്ര സര്‍വ്വീസിലേക്ക് മടങ്ങിയത്. ഇപ്പോള്‍ വ്യവസായ നയവും വ്യവസായ പ്രോല്‍സാഹനവും സംബന്ധിച്ച കാര്യങ്ങളുടെ സെക്രട്ടറിയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സെക്രട്ടറിമാരുടെ യോഗം വിളിച്ച് അവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി സെക്രട്ടറിമാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതും അവരുമായി തുറന്ന മനസോടെ ആശയവിനിമയം നടത്തുന്നതും രാജ്യത്ത് ഇതാദ്യമാണ്. സാധാരണ അതത് മന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുക. അത്തരമൊരു ചര്‍ച്ച നടന്നിട്ടു തന്നെ എട്ടു വര്‍ഷം കഴിഞ്ഞു. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചത്.
മന്ത്രിമാരുടെ സാന്നിധ്യമില്ലാതെ തന്നെ മുഴുവന്‍ വകുപ്പ് സെക്രട്ടറിമാരുടേയും യോഗമാണ് മോദി വിളിച്ചു ചേര്‍ത്തത്. ആര്‍ക്കും എപ്പോഴും തന്നെ സമീപിക്കാമെന്ന് അവരോട് തുറന്നു പറഞ്ഞ മോദി അവരോട് പുതിയ ആശയങ്ങളും വിവരങ്ങളും തനിക്ക് നേരിട്ട് സമര്‍പ്പിക്കാനും അഭ്യര്‍ഥിച്ചു. ഇ മെയില്‍ വഴിയും അവ തനിക്ക് സമര്‍പ്പിക്കാം. മോദി തുടര്‍ന്നു.
രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സെക്രട്ടറിമാര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങളും കമന്റുകളും അവതരിപ്പിച്ചു.പല പല സാഹചര്യങ്ങള്‍ കാരണം പലപ്പോഴും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നതിലുള്ള ഖേദവും അവര്‍ അറിയിച്ചു. അവരുടെ കഴിവിലും പ്രതിബദ്ധതയിലും തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് മോദി വ്യക്തമാക്കി.
ഭരണം സംബന്ധിച്ച ആശയങ്ങളുടെ ഒഴുക്കായിരുന്നു അതിലുണ്ടായത്. തുറന്ന മനസോടെയുള്ള ചര്‍ച്ചകളും നടന്നു.77 സെക്രട്ടറിമാര്‍ പങ്കെടുത്ത ചര്‍ച്ചകളില്‍, ഓരോ വകുപ്പില്‍ നിന്നും താനെന്താണ് പ്രതീക്ഷിക്കുന്നതെന്ന് മോദി വ്യക്തമാക്കി. മോദി സെക്രട്ടിമാര്‍ക്ക് ഹസ്തദാനം നല്കി. ചര്‍ച്ചയില്‍ അഭിപ്രായം പറയുകയും തുറന്ന് ആശയവിനിമയം നടത്തുകയും ചെയ്തവരെ പേരെടുത്ത് വിളിക്കാനും മോദി മടിച്ചില്ല. ഇതൊക്കെ അവരില്‍ മിക്കവര്‍ക്കും പുതിയ അനുഭവവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: