പോയ വാരം നമുക്കെല്ലാം ചരിത്രപരമായതായിരുന്നു. ബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പു വിജയത്തിന്റെ ആഘോഷം ഇപ്പോഴും തുടരുകയാണ്.
പ്രധാനമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞാഘോഷം ഒരു അവിസ്മരണീയ സംഭവമായി. ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്തതുതന്നെ സുവ്യക്തമായ ഒരു പ്രഖ്യാപനമാണ്. മന്ത്രിമാര്‍ക്കു നല്കിയ ചുമതലകളുടെ സ്വഭാവം നോക്കുമ്പോള്‍ വ്യക്തമാണ് എന്താണ് നമുക്കു മുമ്പിലുള്ള യാഥാര്‍ത്ഥ്യമെന്ന്. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞയാഴ്ച ആഘോഷങ്ങളില്‍നിന്ന് വെല്ലുവിളികളിലേക്കുള്ള വളര്‍ച്ചയുടേതായിരുന്നു. രണ്ട് പ്രമുഖ മന്ത്രാലയങ്ങളുടെ ഉത്തരവാദിത്തം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ കെട്ടിക്കിടക്കുന്ന പല വിഷയങ്ങളിലും കണക്കുകളിലും തീര്‍പ്പാക്കല്‍ തുടങ്ങിയവ സുപ്രധാന കാര്യങ്ങളാണ്. നമ്മെയെല്ലാം തുറിച്ചു നോക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെയാണ് എന്റെ ഏറ്റവും പ്രമുഖ വെല്ലുവിളി.
തുടര്‍ച്ചയായ രണ്ട് വര്‍ഷം ആഭ്യന്തര വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെപ്പോയ സ്ഥിതിയിലാണ് നമുക്കു കൈമാറിക്കിട്ടിയിരിക്കുന്ന സ്വത്ത്. ഖനന-ക്വാറി മേഖലകളില്‍ വളര്‍ച്ച പിന്നാക്കമാണ്. ഉല്‍പ്പാദന മേഖലയിലും കഴിഞ്ഞവര്‍ഷം മോശം പ്രകടനമായിരുന്നു. നിക്ഷേപ ചക്രം ഏറെ അസ്വസ്ഥമായിരുന്നു. വ്യാപാരത്തില്‍ മോശം പ്രവണതകളായിരുന്നു, ഹോട്ടല്‍ മേഖല, ഗതാഗത രംഗം തുടങ്ങിയവക്കും കഴിഞ്ഞ വര്‍ഷം ഏറെ മന്ദഗതിയിലുള്ള വളര്‍ച്ചയായിരുന്നു. സിഎസ്ഒ (കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന്) യുടെ കണക്കനുസരിച്ച് പണപ്പെരുപ്പം തുടരുകയാണ്, ഏപ്രിലില്‍ 8.9 ശതമാനമായിരുന്നു. പണപ്പെരുപ്പവും ആഭ്യന്തര വളര്‍ച്ചയിലെ മാന്ദ്യവും ചേര്‍ന്ന് സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ കൂടുതല്‍ ഗുരുതരമാക്കുകയാണ്. നികുതിപിരിവ് ആഭ്യന്തരോല്‍പ്പാദനത്തിന്റെ 10.1 ശതമാനമാണ്, പ്രതീക്ഷിച്ചിരുന്നത് 10.9 ശതമാനവും.
ഇന്ത്യക്കിത് താങ്ങാനാവില്ല. പത്തുവര്‍ഷമായി തൊഴില്‍ വളര്‍ച്ചയില്ലാത്തതും കൂടിയാകുമ്പോള്‍ ഈ മാന്ദ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. വളര്‍ച്ചാ നിരക്ക് കൂട്ടുക, പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴില്‍സാദ്ധ്യത കൂട്ടുന്ന തരത്തില്‍ വളര്‍ച്ച പോഷിപ്പിക്കുക എന്നിവ ഇന്നത്തെ സ്ഥിതിയില്‍ ഏറെ ക്ലേശകരമാണ്. ആഭ്യന്തരമായ ചെലവുകുറഞ്ഞ നിര്‍മ്മാണ മേഖലയെ പോഷിപ്പിക്കുകയും പരിഷ്കരണങ്ങളുടെ വേഗത കൂട്ടുകയുമാണു വേണ്ടത്. വിലസ്ഥിരതയും വളര്‍ച്ചാ നിരക്കും പരസ്പരബന്ധിതമാണ്, പക്ഷേ വ്യത്യസ്തമായ തന്ത്രം ഈ രംഗത്തുണ്ടാവണം.
എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു വിജയവും കോണ്‍ഗ്രസിന്റെ പരാജയവും വോട്ടര്‍മാരുടെ വ്യത്യസ്ത മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക അവസ്ഥയില്‍നിന്നു മോചനം നേടാന്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ-ബിജെപി സംവിധാനത്തിന് സാധിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങളും സാമ്പത്തിക നയങ്ങളിലെ തിരുത്തലുകളും ചേര്‍ന്നേ ഇതു സാധ്യമാകൂ. മന്ദമായ ആഭ്യന്തരവളര്‍ച്ച കുറഞ്ഞ നികുതി വരുമാനമേ ഉണ്ടാക്കൂ. സാമ്പത്തിക അച്ചടക്കത്തിന്റെ യുഗത്തിലൂടെയേ ധനക്കമ്മി കുറയ്ക്കാന്‍ കഴിയൂ, പണപ്പെരുപ്പം തടയുകയും വളര്‍ച്ചാ നിരക്കു കൂട്ടുകയും ചെയ്യാനാവൂ. ഇതിന് ഇന്ത്യ സ്വയം തയ്യാറാകണം. ഈ അച്ചടക്കത്തിനു നാം സ്വയം തയ്യാറാകണം, അതുവഴിയേ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും മുഴുവന്‍ ഇന്ത്യക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും ദാരിദ്ര്യത്തില്‍ കഴിയുന്നവരെ അതില്‍ നിന്നു കരകയറ്റാനും കഴിയൂ. താല്‍ക്കാലികമായി കൈക്കൊള്ളുന്ന ഈ അച്ചടക്കം നമുക്ക് ദീര്‍ഘകാലത്തേക്ക് കൂടുതല്‍ നേട്ടങ്ങള്‍ക്കു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: