വര്‍ഷം ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിത പ്രോഗ്രാം ഉയര്‍ത്തിക്കാട്ടുന്ന മുദ്രാവാക്യം ”ഉയരേണ്ടത് ശബ്ദമാണ,സമുദ്രനിരപ്പല്ല” എന്നതാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങളും ഉയര്‍ത്തിവിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ധ്രുവപ്രദേശങ്ങളിലെ കൂടുതല്‍ മഞ്ഞുരുക്കവും തുടര്‍ന്നുള്ള സമുദ്രനിരപ്പിലെ ഉയര്‍ച്ചയുമാണ്. ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനത്തിലെ ആപ്തവാക്യത്തിന് അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമുണ്ട്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ സമുദ്ര നിരപ്പില്‍ ചെറിയ തോതില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന പാനല്‍ (ഐപിസിസി) നല്കുന്ന മുന്നറിയിപ്പ്. ലോകത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡ്, മീഥേന്‍ തുടങ്ങിയ ഹരിതവാതക ഉയര്‍ച്ച സൃഷ്ടിക്കുന്ന കാതലായ മാറ്റം ആഗോള അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനവാണ്. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം വരുത്തിത്തീര്‍ക്കുന്ന ക്രമാതീതമായ കാര്‍ബണ്‍ എമിഷന്‍ ഹരിതവാതക പ്രതിഭാസത്തിന് ഇടവരുത്തുകയും ക്രമേണ അന്തരീക്ഷ ഊഷ്മാവില്‍ നിയന്ത്രണാതീതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് സമുദ്രങ്ങളിലെ ദ്വീപ് രാജ്യങ്ങളെ നശിപ്പിച്ചില്ലാതാക്കുന്ന നിലയിലേക്കും തീരദേശ മെട്രോ നഗരങ്ങളെ വെള്ളത്തിലാഴ്ത്തുമെന്ന സ്ഥിതിയിലേക്കും എത്തിക്കുമെന്ന് ലോകശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു. ഈ പ്രശ്നങ്ങളൊക്കെയും 2050 ഓടെ കുറേശെ കുറേശെ ലോക രാജ്യങ്ങള്‍ക്ക് അനുഭവവേദ്യമാകുമെന്നതാണ് ഇന്നത്തെ തലമുറയെ അലട്ടുന്ന കാതലായ പ്രശ്നം.
ശ്രീലങ്കയും മാലിദ്വീപ് സമൂഹങ്ങളും ജപ്പാനും മൗറിഷ്യസും ഗാലാ പോഗോസ്, പോര്‍ട്ടോ റീക്കോ, ഹാവായ്, പാലവ്, ടോങ്ഗോ, സമോവോ, സൂരിനാമോ, ട്രിനിഡാഡ് ആന്റ് ടുബാഗോ, കരീബിയ തുടങ്ങിയ 1,75,000 ദ്വീപ് രാജ്യങ്ങളും ഇന്ത്യയുടെ ആന്റമാന് നിക്കോബാര്‍ ലക്ഷദ്വീപ് സമൂഹങ്ങളും സമുദ്രനിരപ്പ് ഉയര്‍ച്ചയുടെ വലിയ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന ദ്വീപുകളാണ്. ഇതില്‍ ജമൈക്ക, സെന്റ് ലൂസിയ, ബാര്ബസോസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ക്യൂബ, ഹെയ്തി, സെന്റ് വിന്‍സെന്റ്, ഗ്രെനേഡ, കായ്മാന്‍ തുടങ്ങിയ ദ്വീപുകള്‍ അതീവ ഗുരുതരമായ നിലയിലുമാണ്. ഇതുകൂടാതെ ആയിരക്കണക്കിന് തീരദേശപട്ടണങ്ങളും കടല്‍നിരപ്പ് ഉയരുന്നതോടെ ദുരിതത്തിലാകും. അനേകം ലക്ഷം കോടി ഹെക്ടര്‍ കൃഷി ഭൂമികളിലും സമുദ്രജലം കയറി ഉപ്പുമൂലം കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിക്കപ്പെടും. ലോകം ഭക്ഷ്യസുരക്ഷാ ദുരന്തത്തിലെത്തുമെന്നും പ്രവചനങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് അടുത്ത ഒരു വര്‍ഷം വികസിച്ചുകൊണ്ടിരിക്കുന്ന ചെറിയ ദ്വീപുരാജ്യങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം മാറ്റിവച്ചിരിക്കുന്നത്. ദ്വീപ് രാഷ്ട്രങ്ങള്‍ ഇതിനോടകം തന്നെ ഐക്യരാഷ്ട്ര സംഘടനയെ തങ്ങള്‍ക്ക് വരുവാന്‍ പോകുന്ന ദുഃസ്ഥിതിയെക്കുറിച്ച് അറിയിച്ചു കഴിഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് തങ്ങളുടെ രാജ്യങ്ങള്‍ യവനികയ്ക്ക് ഉള്ളിലേക്ക് മറയുമെന്ന ബോധം ദ്വീപുരാജ്യങ്ങള്ക്കുണ്ട്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് അന്താരാഷ്ട്ര ഉടമ്പടികള്‍ പലതും ഉണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും വന്‍ പരാജയമാണ്. അതുകൊണ്ട് തന്നെ ദിനംപ്രതി കാര്‍ബണ്‍ഡൈയോക്സൈഡും മീഥേനും അന്തരീക്ഷത്തില്‍ നിറയുകയാണ്.
ഭൂമുഖത്തെ 600 ദശലക്ഷം ആളുകള്‍ ദ്വീപു രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ദ്വീപുകളും അവയുടെ സമുദ്രങ്ങളും ചേര്‍ന്നാല്‍ ഭൂമിയുടെ വിസ്തീര്‍ണത്തിന്റെ ആറില്‍ ഒന്ന് ഭൂപ്രദേശം വരും. സമുദ്ര ജൈവൈവവിധ്യത്തിന്റെ ആറില്‍ ഒന്ന് ഭൂപ്രദേശം വരും. സമുദ്രജൈവവൈവിധ്യത്തിന്റെ പകുതിയിലധികം ദ്വീപുകളിലാണുള്ളത്. ലോകത്തിലെ പത്ത് പവിഴപുറ്റുകളുട ഹോട്ട്സ്പോട്ടുകളില്‍ 720 ദ്വീപുകളോട് ചേര്‍ന്നാണുള്ളത്. ലോകത്തിലെ 34 ജൈവവൈവിധ്യ സ്ഥലങ്ങളില്‍ 10 ഉം ദ്വീപുകളിലാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളിലെ 64 ശതമാനവും ദ്വീപുകളിലേതാണ്.ലോകത്തിലെ മൂന്നില്‍രണ്ട് രാജ്യങ്ങളും ദ്വീപുകളോ ദ്വീപസമൂഹങ്ങളോ ആണ്. അതുകൊണ്ടുതന്നെ ദ്വീപുകള്‍ക്ക് ഈ ഭൂമുഖത്ത് വലിയ സ്ഥാനമാണുള്ളത്.
കേരളത്തിലെ ദ്വീപുകളും വന്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ദ്വീപുകളുടെ പ്രാധാന്യം എറണാകുളം പട്ടണത്തിന് സുപരിചിതമാണ്. കൊച്ചിയെ അറബിക്കടലിന്റെ റാണിയാക്കി മാറ്റിയത് കൊച്ചി കായലിലെ ദ്വീപുകളാണ്. കടലില്‍നിന്നുള്ള തിരകളുടെ ശക്തമായ തള്ളല്‍ ഒരു പരിധിവരെ പ്രതിരോധിച്ച് കൊച്ചി തുറമുഖത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ ആടിയുലച്ചില്‍ കുറയ്ക്കുന്നത് വൈപ്പിന്‍ മുളവുകാട്, വല്ലാര്‍പാടം, കടമക്കുടി, കോതാട് തുടങ്ങിയ ദ്വീപുകളാണ്. ഇക്കാരണങ്ങളാല്‍ തുറമുഖത്ത് അടുക്കുന്ന കപ്പലുകളില്‍ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും വലിയ സൗകര്യമാണ്. ഇതാണ് കൊച്ചിയെ അറബിക്കടലിന്റെ റാണിയാക്കി മാറ്റിയത്. ബ്രിസ്റ്റോ സായ്പ് വിഭാവനം ചെയ്ത് രൂപപ്പെടുത്തിയെടുത്ത വെല്ലിംഗ്ടണ്‍ ദ്വീപും കൊച്ചി നഗരത്തിന്റെ അനുഗ്രഹങ്ങളിലൊന്നാണ്. 2004 ല്‍ ഫിലിപ്പൈന്‍സില്‍ തുടക്കമിട്ട ഭൂകമ്പത്താല്‍ ഉടലെടുത്ത സുനാമി കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തെ എടവനക്കാടും ആഞ്ഞടിച്ചപ്പോള്‍ എറണാകുളം പട്ടണം മാത്രം രക്ഷപ്പെട്ടത് ദ്വീപുകളുടെ പ്രത്യേക രീതിയിലുള്ളകിടപ്പു മൂലമാണ്. സുനാമി ഓളങ്ങളിലുണ്ടായിരുന്ന ഊര്‍ജ്ജം തടഞ്ഞ് ഇല്ലാതാക്കുവാന്‍ കൊച്ചി കായലിലെ ദ്വീപുകള്‍ക്കായി. കേരളത്തെ സംബന്ധിച്ചിടത്തോളം ദ്വീപുകള്‍ അങ്ങനെ പ്രകൃതി ക്ഷോഭങ്ങളെ പോലും പ്രതിരോധിച്ച് നമ്മെ സംരക്ഷിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ദ്വീപുകളുടെ സാന്നിദ്ധ്യമാണ് 2004 ഡിസംബറില്‍ ഉണ്ടായ സുനാമിയില്‍ സംസ്ഥാനത്തെ മരണസംഖ്യ കുറക്കുവാന്‍ പരോക്ഷമായി സഹായിച്ചത്.
ആഗോളതാപനത്തിന്റെയും ഹരിതഗ്രഹപ്രഭാവത്തിന്റെയും ഫലമായി 2100-മാണ്ടോടെ സമുദ്രനിരപ്പ് 31 സെ.മീ.ഉയരുമെന്നാണ് കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന അന്താരാഷ്ട്ര സമിതി പറയുന്നത്. കേരളത്തിലെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ (സെസ്സ്) പഠനപ്രകാരം കൊച്ചിയില്‍ പ്രതിവര്‍ഷം 2.2 മില്ലി മീറ്റര്‍ സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയുണ്ടെന്നാണ്. അതുകൊണ്ടുതന്നെ കൊച്ചിക്കായലിലെ ദ്വീപുകള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഭീഷണിയിലാണ്. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളിലെ തീരക്കടലില്‍ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങളെയും ചെറുദ്വീപുകളെയും (ഏതാണ്ട് 20 കി.മീ.വിസ്തീര്‍ണം) തീരദേശ സംരക്ഷണ നിയമപ്രകാരം പ്രത്യേകത കണക്കിലെടുത്ത് സോണ്‍ ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം, കയ്യേറ്റം, നികത്തല്‍ തുടങ്ങിയ ഒട്ടനവധി ഭീഷണികളുടെ നിഴലിലാണ് സംസ്ഥാനത്തെ കായലുകള്‍. അതുകൊണ്ട് സംസ്ഥാനത്തെ ദ്വീപുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് സമീപം പാണാവള്ളി പഞ്ചായത്തിലെ അഞ്ചുദ്വീപുകളില് വെറ്റിലത്തുരുത്തിലും നെടിയതുരുത്തിലും നിലവിലുള്ള എല്ലാ നിയമങ്ങളും അവഗണിച്ച് കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് സമുദ്രനിരപ്പിലുണ്ടായേക്കാവുന്ന ഉയര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയും തീരദേശ സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിലുമാണ്.
ലോകം നേരിടുന്ന ആഗോളതാപനവും സമുദ്രനിരപ്പിലെ ഉയര്‍ച്ചയും ദ്വീപുകളുടെ അപകടസാധ്യതയും സുപ്രീംകോടതി കണക്കിലെടുത്തിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്നാല്‍ ദ്വീപുകളുടെ നാശത്തിന് കാരണമായേക്കാവുന്ന റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നേതാക്കളും ഇപ്പോഴും അഴിമതിയില്‍ മുങ്ങി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. അതിന് ഒരു ഉദാഹരണമാണ് ബോള്‍ഗാട്ടി ദ്വീപില്‍ സ്വകാര്യ കമ്പനിക്കായി ഹോട്ടലുകളും റിസോര്‍ട്ടുകളും കണ്വെന്ഷന് സെന്ററുകളും കെട്ടിപ്പൊക്കുവാനായി പോര്‍ട്ട് ട്രസ്റ്റും മുളവുകാട് പഞ്ചായത്തും തീരദേശപരിപാലന അതോറിറ്റിയും കേരള തദ്ദേശ സ്വയംഭരണ വകുപ്പും കേരള സര്‍ക്കാരും ചേര്‍ന്ന് അനുമതി നല്‍കിയിരിക്കുന്നത്. ദ്വീപിലെ കണ്വെന്ഷന് സെന്റര്‍ നിര്‍മാണം കോടതി കയറിയെങ്കിലും നിര്‍മാണം പുരോഗമിക്കുകയാണ്. ലോകം ദ്വീപുകളുടെ സംരക്ഷണം ഏറ്റെടുത്ത് നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആഗോളതാപനം മൂലം ഉണ്ടായേക്കാവുന്ന സമുദ്രനിരപ്പ് ഉയര്‍ച്ചയെ അവഗണിക്കുകയാണ്. കൊച്ചിക്കായലിലെ വളന്തക്കാട് ദ്വീപും താന്തോന്നി തുരുത്തും മറ്റ് ചെറുദ്വീപുകളും കച്ചവടത്തിന്റെ വക്കിലാണ്. ലോകപരിസ്ഥിതി ദിനത്തില്‍ വാതോരാതെ സംസാരിക്കുന്നതും പ്രകൃതിതത്വങ്ങളെ അവഗണിക്കുന്നതും അഴിമതിയില്‍ മുങ്ങി ഭരണം നടത്തുന്നതും ഏതൊരു സര്‍ക്കാരിനും നന്നല്ല. ലോകപരിസ്ഥിതി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനങ്ങളൊക്കെയുണ്ടാകും. എന്നാല്‍ പ്രവര്‍ത്തനം കടകവിരുദ്ധമായിരിക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം വളരെ പ്രധാനപ്പെട്ടതാണ്.
സമുദ്രനിരപ്പ് ഉയരാതിരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ദ്വീപുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമാണ് വേണ്ടത്. ദ്വീപുകള്‍ എന്നെന്നേക്കുമായി സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറയുന്നത് ഭൂമി തന്നെ നാം പങ്കുവയ്ക്കുന്ന ഒരു വലിയ ദ്വീപാണെന്നാണ്. അതുകൊണ്ട് എല്ലാ രാജ്യങ്ങളും വികസിച്ചുവരുന്ന ദ്വീപുകളാണ്. അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും സമുദ്രനിരപ്പില്‍ ഉയര്ച്ചയുണ്ടാക്കുന്നതിനും കാരണക്കാരായ ഹരിതഗ്രഹവാതകങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ലോകജനതയ്ക്കുമേല്‍ വന്‍ ഉത്തരവാദിത്വം സൃഷ്ടിക്കുന്നു. ജൂണ്‍ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ രാജ്യങ്ങള്‍ ആത്മാര്‍ത്ഥമായി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കണം. എങ്കില്‍ മാത്രമേ ഭൂമിയാകുന്ന വലിയ ദ്വീപിന് ശാശ്വതമായ നിലനില്‍പ്പ് ഉണ്ടാകുകയുള്ളൂ. സമുദ്രനിരപ്പില്‍ മാറ്റം വരാതെ സൂക്ഷിക്കേണ്ടത് ഭൂമിയിലെ ഓരോ പൗരന്റേയും കടമയാണ്. ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുക, ഖരമാലിന്യ സംസ്ക്കരണം ഉറപ്പുവരുത്തുക. ഊര്‍ജ്ജസ്രോതസ്സായി പാരമ്പര്യേതര ഉറവിടങ്ങള്‍ തേടുക, മാലിന്യം കത്തിക്കുന്നത് തടയുക, ഓരോരുത്തരും വാഹനം ഉപയോഗിക്കുന്നതിന് പകരം പൊതുയാത്രാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കുക, മരങ്ങള്‍ നട്ടുവളര്‍ത്തി കൂടുതല്‍ കാര്‍ബണ്‍ഡൈയോക്സൈഡ് ആഗിരണം ചെയ്യുവാനുള്ള അവസരം ഒരുക്കുക, ജനപ്പെരുപ്പം നിയന്ത്രിക്കുക എന്നീ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ദ്വീപ സമൂഹങ്ങളെ പരമ്പരാഗതമായ രീതിയില്‍ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ ആഗോളതാപനം മൂലമുള്ള സമുദ്രനിരപ്പ് ഉയര്‍ച്ചയെ പ്രതിരോധിക്കുവാന്‍ കഴിയൂ. എങ്കില്‍ മാത്രമേ ദ്വീപ് നിവാസികളോടുള്ള നമ്മുടെ കടമ നിറവേറ്റപ്പെടുകയുള്ളൂ.
ഡോ. സി.എം. ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: