യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ അര്‍ജുനനും ഒത്തുചേരുമ്പോള്‍ വിജയവും ഐശ്വര്യവും വന്നുചേരുമെന്നത് ഭാരതീയമതം. ആറന്മുളക്കാര്ക്ക് സാക്ഷാല്‍ പാര്‍ത്ഥസാരഥി ഉണ്ടായിരുന്നു. വേണ്ടിയിരുന്നത് ധനുര്‍ധരനായ പാര്ത്ഥനെയാണ്. ധര്മ്മസമരമുഖത്ത് പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് ലക്ഷ്യമെത്തും വരെ ഉറച്ചുനിന്ന് പൊരുതാന്‍ കെല്പുള്ള സമരനായകനെയായിരുന്നു. കോട്ടയം അയ്മനത്തിനടുത്ത് കുമ്മനത്തുകാരനായ രാജശേഖരനായിരുന്നു ആ നിയോഗം. പാര്‍ത്ഥസാരഥിയുടെ മണ്ണും പൈതൃകവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ചൂടും ചൂരും പകരുകയായിരുന്നു കുമ്മനം രാജശേഖരന് എന്ന അറുപത്തിരണ്ടുകാരന്. പ്രായം കൊണ്ട് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാള്‍ ഒരു വര്‍ഷം ചെറുപ്പം. പ്രകൃതംകൊണ്ട് അദ്ദേഹത്തിന് സമാനമായ ഇച്ഛാശക്തി.
ആറന്മുളയിലെ സമരമുഖത്തെത്തുന്നത് വരെ കുമ്മനം രാജശേഖരന് മറ്റുള്ളവര്‍ക്ക് ഹിന്ദുവര്ഗീയവാദിയോ സവര്‍ണവര്‍ഗീയ ഫാസിസ്റ്റോ ഒക്കെയായിരുന്നു. എന്നാല്‍ ജീവിതം ധര്‍മ്മസംരക്ഷണത്തിന്റെ പടവാളാക്കിത്തീര്ത്ത കര്‍മ്മയോഗിയാണ് ഈ മനുഷ്യനെന്ന് അടുത്ത് പരിചയിച്ചവര് ആയിരംവട്ടം സമ്മതിക്കും. പഠിച്ചവഴിയേ നടന്നിരുന്നുവെങ്കില്‍ രാജ്യത്തെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനോ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനോ ഒക്കെ ആകാമായിരുന്നു അദ്ദേഹത്തിന്. പക്ഷേ കുമ്മനം പാര്വതീമന്ദിരത്തില് പി.കെ. രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകന്റെ വഴി സമരപരമ്പരകളുടേതായിരുന്നു.
കേരളീയജീവിതത്തിന്റെ തനിമയും സ്വധര്‍മ്മവും തിരിച്ചറിഞ്ഞ സമരനായകന് എന്ന വിശേഷണമാകും അദ്ദേഹത്തിനിണങ്ങുക. ഹിന്ദുവിനെതിരായ ഒരു ചെറിയ വെല്ലുവിളിപോലും ചോദ്യംചെയ്യപ്പെടാതിരുന്നുകൂടാ എന്ന ആഹ്വാനത്തെ മുറുകെപ്പിടിച്ച കുമ്മനത്തിന് ഹിന്ദുവിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ പാരമ്പര്യത്തിനും സംസ്കൃതിക്കും കേരളത്തിന്റെ ജീവിതസുരക്ഷയ്ക്കുമെതിരെ കൂടിയാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. തനിക്കെതിരെ വ്യക്തിപരമായി ഉയര്‍ന്ന ആക്ഷേപങ്ങളെ അദ്ദേഹം പരിഗണിച്ചില്ല, സ്വധര്മ്മത്തിനെതിരെ ഉയര്‍ന്നവയെ ചോദ്യംചെയ്യാതെ വിട്ടിട്ടുമില്ല.
ശബരിമല പൂങ്കാവനത്തില്‍ പള്ളിയറക്കാവിന് സമീപം കുരിശ് നാട്ടിയ മതശക്തികള്‍ക്കെതിരെ ഉയര്‍ന്ന പോരാട്ടമാണ് കുമ്മനം കോട്ടയം ജില്ലയിലെ ഒരു ഗ്രാമമല്ല എന്ന പുത്തനറിവ് കേരളത്തിന് പകര്‍ന്നത്. ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞ് നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ അമരക്കാരനാകുമ്പോള്‍ മുപ്പത് വയസാണ് കുമ്മനത്തിന് പ്രായം. ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദസരസ്വതിയെ ആചാര്യനാക്കി കുമ്മനം നയിച്ചതാണ് നിലയ്ക്കല്‍ പ്രക്ഷോഭം. കേരളത്തിലെ ഹൈന്ദവസമൂഹം ഒന്നിച്ചണിനിരന്നിട്ടും സവര്ണവര്ഗീയവാദികളുടെ സമരമെന്ന് ഇടതും വലതും രാഷ്ട്രീയക്കാര്‍ അതിനെ ഒറ്റപ്പെടുത്താന്‍ പരിശ്രമിച്ചു. ഒടുവില്‍ പള്ളിയറക്കാവില്‍ കുരിശ് നട്ടവര്തന്നെ അത് പറിച്ചുമാറ്റി മടങ്ങേണ്ടിവന്നപ്പോള്‍ കേരളം കണ്ടത് ഉണര്‍ന്നെഴുന്നേറ്റ ഹിന്ദുശക്തിയുടെ വിജയമാണ്. കേരളത്തിന്റെ രാഷ്ട്രീയരംഗത്തും നിലയ്ക്കല്‍ പ്രക്ഷോഭം ചലനങ്ങള്‍ സൃഷ്ടിച്ചു. മുപ്പത്തിമൂന്നുകാരനായ കുമ്മനം രാജശേഖരന് ജനറല്‍സെക്രട്ടറിയായി രൂപംകൊണ്ട ഹിന്ദുമുന്നണി 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി. തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം മുന്നണിരാഷ്ട്രീയത്തിന്റെയും സംഘടിത മതശക്തികളുടെയും വെല്ലുവിളികളെ നേരിട്ട് രണ്ടാം സ്ഥാനത്തെത്തിയത് രാഷ്ട്രീയനിരീക്ഷകരെയാകെ ഞെട്ടിച്ചു. കേരളത്തില്‍ കാവിരാഷ്ട്രീത്തിന്റെ മുന്നേറ്റം ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മോദിതരംഗത്തിന്റെ കുത്തൊഴുക്ക് ഉണ്ടാവുന്നതിനും രണ്ടരപ്പതിറ്റാണ്ടിന് മുമ്പാണ് ഈ മുന്നേറ്റം ഹിന്ദുസംഘടനകള്‍ സാധ്യമാക്കിയതെന്നോര്‍ക്കണം.
ഹിന്ദുവിരുദ്ധരാഷ്ട്രീയവും സംഘടിതമതശക്തികളുടെ കടന്നുകയറ്റവും കേരളീയ ജീവിതത്തെ വല്ലാതെ വീര്‍പ്പുമുട്ടിച്ച ഈ കാലയളവിലാണ് കുമ്മനം ആര്‍എസ്എസ് പ്രചാരകനായി ജീവിതം സമര്‍പ്പിക്കുന്നത്. പിന്നീടിങ്ങോട്ട് കുമ്മനമെന്ന സമരനായകന്റെ വിശ്രമമില്ലാത്ത മുന്നേറ്റമായിരുന്നു. അവഗണിക്കപ്പെട്ടുപോയ ഒരുജനതയെ ഒപ്പം നടത്തുകയായിരുന്നു അദ്ദേഹം. നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ അധികാരരാഷ്ട്രീയത്തിന്റെ അഹന്തയെ ചോദ്യംചെയ്ത് പിടിച്ചുവാങ്ങാന്‍ സ്വന്തം ജനതയെ അദ്ദേഹം പ്രാപ്തമാക്കി. ഗുരുവായൂര്‍ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മറ്റിയില്‍ ജേക്കബ്തമ്പിയെന്ന ക്രിസ്ത്യാനിയെ നിയോഗിച്ച് സര്‍ക്കാര്‍ അസംഘടിതഹിന്ദുവിനെ പരിഹസിച്ചപ്പോഴും ശ്രീപത്മനാഭസ്വാമിയുടെ ആറാട്ടുകടവില്‍ മാര്‍പാപ്പയ്ക്ക് വേദിയൊരുക്കി മുറിവില്കുത്തിനോവിച്ചപ്പോഴും എന്തും സഹിക്കുന്ന ഹിന്ദുവിനെയല്ല കേരളം കണ്ടത്.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകര്‍ സൃഷ്ടിക്കാന്‍ കൊതിച്ച ജാതിക്കതീതമായ ഹിന്ദുസമാജം എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ സമരങ്ങള്‍ക്ക് നായകത്വം വഹിക്കുമ്പോഴും കുമ്മനത്തെ നയിച്ചത്. പ്രാകൃതമായ ആചാരങ്ങള്‍ക്കെതിരെ ആചാര്യന്മാരെ ഏകോപിപ്പിച്ച് നിലപാടുകളെടുക്കാനും അത് ഭക്തസമൂഹത്തിന്റെ ആവശ്യമായി ഉയര്‍ത്താനും കഴിയുകയെന്നത് സമര്‍ത്ഥനായ സംഘാടകന്‍ മാത്രം സാധിക്കുന്ന ഒന്നാണ്. എളവൂര്‍ തൂക്കത്തിനെതിരായ സമരത്തിലും പാലാഴിയിലെ ഐതിഹാസികമായ വിളംബരത്തിലുമൊക്കെക്കണ്ടത് അതാണ്.
ശിവഗിരിയില്‍ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ധര്‍മ്മസമരത്തിലും പാര്‍ത്ഥന്റെ റോള്‍ കുമ്മനത്തിനായിരുന്നു. മദനിയുടെ സംഘം ശിവഗിരി കയ്യടക്കാന്‍ കോപ്പുകൂട്ടിയ കെട്ടകാലത്തായിരുന്നു ആ രംഗപ്രവേശമെന്നോര്‍ക്കണം.
മാറാട് കടപ്പുറത്ത് ഇസ്ലാമികതീവ്രവാദികള്‍ എട്ട് അരയസഹോദരന്മാരെ വെട്ടിനുറുക്കിയതിനെത്തുടര്ന്ന് കേരളത്തില്‍ നടന്ന സഹനസമരത്തിന്റെ ചരിത്രം മറ്റൊരു വിജയകഥയാണ്. തീരദേശത്ത് ഭാരതത്തിന്റെ കാവലാളുകളായ ഒരു സമൂഹത്തെയാണ് ചോരയില്‍ മുക്കിക്കൊല്ലാന്‍ പാക്കിസ്ഥാന്റെ പണം പറ്റുന്ന തീവ്രവാദിസംഘവും അവര്‍ക്ക് രാഷ്ട്രീയസംരക്ഷണം നല്കുന്ന കേരളത്തിലെ നെറികെട്ട മുന്നണിരാഷ്ട്രീയവും ശ്രമിച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടിട്ടും മാറാട്ടെ അരയസമൂഹവും അമ്മമാരും കുമ്മനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു. ഒരുതുള്ളി ചോരവീഴ്ത്താതെ അഞ്ചരമാസം തുടര്‍ന്ന സമരം ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമാപിച്ചത്. നിലയ്ക്കല്പ്രക്ഷോഭത്തെ സവര്ണവര്ഗീയവാദികളുടെ സമരമെന്ന് വിളിച്ചവര്‍ മാറാടെത്തിയപ്പോള് പത്തി താഴ്ത്തി. നിലയ്ക്കലില്‍ ചര്‍ച്ച ചെയ്യാന്‍ ഹിന്ദുവിന് നേതാവുണ്ടോ എന്ന് പരിഹസിച്ച ഭരണകൂടം മാറാട് സമരത്തില്‍ സംശയമില്ലാതെ ഹിന്ദു നേതാവിനെ അംഗീകരിച്ചു.
നൂറിലധികം വരുന്ന ഹിന്ദു സമുദായസംഘടനകളെ ഹിന്ദുഐക്യവേദിയുടെ കീഴില്‍ ഒരുമിച്ചണിനിരത്താന്‍ കഴിഞ്ഞത് ഭാവികേരളം കുമ്മനത്തെ സാമൂഹ്യപരിഷ്കര്‍ത്താവായി അംഗീകരിക്കും. പരസ്പരം തമ്മിലടിക്കുന്ന സമുദായസംഘടനകള്‍ക്കുപോലും ഹിന്ദുഐക്യവേദിയില്‍ ഒരുമനസാണ്. സുപ്രീംകോടതിയുടെ ഹരിത ട്രിബ്യൂണല്‍ ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിയതോടെ സുദീര്‍ഘമായ ആ സമരജീവിതത്തില്‍ ഒരു വിജയംകൂടി ചേരുകയാണ്. ഹിന്ദുഐക്യവേദിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും ശബരിമല അയ്യപ്പ സേവാസമാജത്തിന്റെയും ആറന്മുള പൈതൃകഗ്രാമകര്മ്മസമിതിയുടെയുമെല്ലാം ചുമതലകളില്‍ കുമ്മനം ഓരോ കാലത്തും ഓരോ ദൗത്യം ഏറ്റെടുക്കുന്നു. ഇടതും വലതും മതസംഘടനകളും കയ്യേറ്റക്കാരും ഭൂമാഫിയയും ഭരണകൂടവും ഒത്തുപിട്ടിച്ചിട്ടും കേരളം ഇങ്ങനെയെങ്കിലും ബാക്കിനില്ക്കുന്നതിന് കാരണം സമാനതകളില്ലാത്ത ആ സമരജീവിതമാണെന്ന് കാണാതിരുന്നുകൂടാ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: