ന്യൂദല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള ഭയവും അവിശ്വാസവും ഇല്ലാതാകണമെന്നും സമാധാനത്തിന്റെ സന്ദേശവുമായാണ് ഇന്ത്യയിലേക്കു വന്നതെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. വലിയ നിമിഷം ,വലിയ അവസരം. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സര്‍ക്കാരുകള്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ അധ്യായം രചിക്കുന്നതിന് ഈ ഭൂരിപക്ഷം തന്നെ സഹായിക്കും.
ബിജെപി പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയോടുള്ള ബഹുമാനം വ്യക്തമാക്കിയ നവാസ് ഷെരീഫ് 1999ല്‍ വാജ്പേയിയും താനും അവസാനിപ്പിക്കേണ്ടിവന്നിടത്തുനിന്നും പുതിയ തുടക്കം പ്രതീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.
ലാഹോറില്‍ നിന്നും വിമാനം കയറും മുമ്പു പാക് മാധ്യമങ്ങളോടും സമാധാന സന്ദേശവുമായാണ് യാത്രയെന്ന് നവാസ് ഷെരീഫ് പറഞ്ഞു. പത്തരയോടെ പാലം സൈനിക വിമാനത്താവളത്തിലെത്തിയ നവാസ് ഷെരീഫിനെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഭാര്യ കുല്‍സം നവാസ്,ഹുസൈന് നവാസ് എന്നിവരോടൊപ്പമാണ് നവാസ് ഷെരീഫ് എത്തിയത്.
ഇന്നലെ സാര്‍ക്ക് രാഷ്ട്രത്തലവന്മാര്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഏര്‍പ്പെടുത്തിയ അത്താഴ വിരുന്നിലും പങ്കെടുത്ത നവാസ്ഷെരീഫ് ഇന്ന് ഉച്ചയ്ക്ക് 12.10ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
അശോകാ റോഡിലെ ഹൈദ്രാബാദ് ഹൗസിലാണ് രാഷ്ട്രത്തലവന്മാരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. മറ്റു രാഷ്ട്രത്തലവന്മാരുമായി 25 മിനുറ്റ് മോദി ചര്‍ച്ച നടത്തുമ്പോള്‍ നവാസ് ഷെരീഫുമായി 35 മിനുറ്റാണ് ചര്‍ച്ച. ഇരു രാജ്യങ്ങളിലെയും മൂന്ന് വീതം വിദേശകാര്യ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: