ന്യൂദല്‍ഹി: രാജ്യങ്ങളുടെ വിവിധ കൂട്ടായ്മകളുള്ള ലോകത്ത് അപ്രതീക്ഷിതമായി ലഭിച്ച സ്റ്റാര്‍ പദവിയുടെ പുത്തനുണര്‍വ്വിലാണ് തെക്കനേഷ്യന്‍ രാജ്യങ്ങള്‍. ലോകമുറ്റുനോക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചതോടെ സാര്‍ക്ക് അംഗരാജ്യങ്ങള്‍ വളരെപ്പെട്ടെന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
1985ല്‍ ധാക്കയില്‍ നടന്ന സമ്മിറ്റില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തിലായി രൂപീകൃതമായ സാര്‍ക്ക്(സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജിയണല്‍ കോര്പ്പറേഷന്) എല്ലാവര്‍ഷവും നടത്തുന്ന സമ്മേളനങ്ങളിലപ്പുറം മുന്നോട്ടുപോയിട്ടില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായത്തില്‍ വിജയിച്ചെത്തിയ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം സാര്‍ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ലോകശ്രദ്ധയാണ് നല്‍കിയത്. ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ മോചിപ്പിച്ച് നരേന്ദ്രമോദിയുമായും ഇന്ത്യയുമായും മികച്ച നയതന്ത്ര നീക്കത്തിന് പാക്കിസ്ഥാനും ശ്രീലങ്കയും തുടക്കമിടുകയും ചെയ്തു. അഫ്ഗാനിസ്ഥാനും നേപ്പാളും കൂടുതല്‍ വാണിജ്യബന്ധം ഇന്ത്യയുമായി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ശക്തമായ വാണിജ്യ സഹകരണത്തിലൂടെ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൈമുതലായ മനുഷ്യവിഭവ ശേഷി സമര്‍ത്ഥമായി വിനിയോഗിക്കാനാണ് സാര്‍ക്ക് കൂട്ടായ്മ ആഗ്രഹിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് പോലെയോ ജി-7 പോലെയോ ശക്തമായ സാന്നിധ്യമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ മാറണമെന്ന നരേന്ദ്രമോദിയുടെ സങ്കല്‍പ്പം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തെക്കനേഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും വാണിജ്യബന്ധങ്ങളും പതിവിനു വിപരീതമായി സുദൃഢമാക്കുന്നതിനുള്ള പരിശ്രമത്തിന് മികച്ച നേതൃത്വം നല്കാന് കഴിവുള്ള നേതാവിനെ നരേന്ദ്രമോദിയില്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കെല്ലാം വികസനം സാധ്യമാകുമെന്ന പുത്തന്‍ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിവിധ രാഷ്ട്രത്തലവന്മാര് പരസ്പരം കൂടിക്കാഴ്ചകളും നടത്തും. ഇന്ന് രാവിലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ശ്രീലങ്കന്‍ പ്രസിഡന്റ് മഹേണ്ട രാജപക്സെയും ദല്‍ഹിയിലെത്തും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ദല്‍ഹിയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക് ജയിലുകളില്‍ കഴിയുന്ന 151 ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചപ്പോള്‍ ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യന്‍ മീന്‍പിടുത്തക്കാരെയും മോചിപ്പിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയും പ്രഖ്യാപിച്ചു. കറാച്ചിയിലെ മലിര്‍ ജയിലില്‍ കഴിയുന്ന 59 പേരെയും ഹൈദ്രാബാദിലെ നര ജയിലില്‍ കഴിയുന്ന 92 പേരെയുമാണ് പാക്കിസ്ഥാന് മോചിപ്പിക്കുന്നത്. മോചിതരായ തടവുകാരെ പ്രത്യേകം ബസില്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: