ന്യൂദല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും മുമ്പു തന്നെ നരേന്ദ്രമോദിയുടെ ഭരണമാതൃക ചര്‍ച്ചയാകുന്നു. മെയ് 16ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ മെയ് 26ന് അധികാരമേല്‍ക്കും വരെ നരേന്ദ്രമോദി രാജ്യത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കിയത്.
മോദിയുടെ ഭരണരീതികള്‍ പലതും ‘അപ്രതീക്ഷിതവും നവീനവും’ ആയിരിക്കുമെന്ന സൂചനകളാണ് ദല്‍ഹിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് നടന്നതും ആഭ്യന്തര സെക്രട്ടറി മോദിക്ക് അതിര്‍ത്തിയിലെ യഥാര്‍ത്ഥ അവസ്ഥ കൈമാറിയതും മുതല്‍ മോദിയുടെ ദൗത്യം ആരംഭിച്ചു. മോദിയെ സന്ദര്‍ശിച്ച കാബിനറ്റ് സെക്രട്ടറിക്ക് 84 മന്ത്രാലയ സെക്രട്ടറിമാരും 20 മിനുറ്റ് നീളുന്ന പ്രസന്റേഷന് തയ്യാറാക്കിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ഇതോടെ ദല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഓട്ടപ്പാച്ചിലിലായി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമങ്ങളിലൂടെ ഉയരുന്നത് തടയാനുമായി.
സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിച്ച അത്യന്തം മികച്ച നയതന്ത്ര നീക്കത്തിലൂടെ അയല്‍രാജ്യങ്ങളെയെല്ലാം ഒപ്പം നിര്‍ത്താന്‍ സാധിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയും അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരതന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നത് നരേന്ദ്രമോദിയുടെ വിജയമായി. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമീര്‍ പുടിനുമടക്കമുള്ള ലോക നേതാക്കളുമായി മികച്ച സൗഹൃദം സ്ഥാപിക്കാനും മോദിക്കു സാധിച്ചു.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ആസ്ഥാനം ആക്രമിക്കപ്പെട്ടതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ഇന്ത്യ അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പാക്കിസ്ഥാന് ഇന്ത്യയുടെ ക്ഷണം സ്വീകരിക്കാന്‍ മടിച്ച സമയത്തു തന്നെ അഫ്ഗാന് ആക്രമണത്തിലെ ഇന്ത്യന്‍ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇന്ത്യ പ്രകടിപ്പിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കുന്നതും മന്ത്രിസഭയുടെ വലുപ്പം കുറയ്ക്കുന്നതും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും എന്‍ഐഎയും പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലാക്കുന്നതുള്പ്പെടെയുള്ള ശ്രദ്ധേയമായ നീക്കങ്ങളും ഇതിനകം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണം ലഭിച്ചിട്ടുള്ള പ്രമുഖരുടെ പട്ടികതന്നെ മോദിയുടെ പ്രവര്‍ത്തന രീതിയുടെ ഉദാഹരണമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: